ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ഫെമിനിസ്റ്റ് രേഖയാണെന്നും ഇത് യാഥാർത്ഥത്തിൽ ഇന്ത്യൻ ഭാവനയുടെ ഉത്പന്നമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കാൻ രാഷ്‌ട്രീയ സമത്വം പര്യാപ്തമല്ലെന്ന് ഭരണഘടനയുടെ കരട് നിർമ്മാതാക്കൾക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഭരണഘടനയുടെ സ്ത്രീപക്ഷ സ്വഭാവത്തെ രാഷ്‌ട്രീയമായി മാത്രം കാണാനാകില്ലെന്നും അതൊരു സാമൂഹിക മാറ്റമായിരുന്നുവെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഭരണഘടന ജനാധിപത്യത്തിൽ വ്യക്തിത്വവും വിശ്വാസവും സ്ഥാപിക്കാൻ സഹായിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവകാശങ്ങൾ നൽകിയത് ഭരണഘടനയാണ്. അങ്ങനെ നേരത്തെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ ആര് ആധികാരത്തിൽ വരുമെന്ന് തീരുമാനിക്കുന്നതിൽ പ്രധാനികളായെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അധികാരം ചുരുക്കം ചില വ്യക്തികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.അധികാരം ഇല്ലാത്തവർ അടിച്ചമർത്തലുകൾ നേരിട്ടു കൊണ്ടേ ഇരുന്നു.ഭരണഘടനയുടെ ഘടന തയ്യാറാക്കിയപ്പോൾ സ്വാതന്ത്ര്യങ്ങൾ കുറവായിരുന്നു. വോട്ട് ചെയ്യാനുളള അധികാരവും ചുരുക്കം ചിലർക്ക് മാത്രമായിരുന്നു. ഇത് സമൂഹത്തിൽ നിലനിൽക്കുന്ന ആധിപത്യത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. പിന്നീട് ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനയിൽ മാറ്റം വരുത്തിയതോടെ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം എന്ന ആശയം നിലവിൽ വന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Comments