ജയ്പൂർ : കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവെച്ച് കൊന്നു. രാജസ്ഥാനിലെ സികാറിലാണ് സംഭവം. ഉദ്യോഗ് നഗറിലെ ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് കൊല നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. നാല് പ്രതികൾ ചേർന്നാണ് ആക്രമണം നടത്തുന്നത്. ആനന്ദ്പാൽ സംഘവുമായി ഇയാൾക്ക് ശത്രുതയുണ്ടായിരുന്നു. ആനന്ദ്പാൽ സംഘവും ലോറൻസ് ബിഷ്ണോയി സംഘവും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.
രാജു തേത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് സംഘത്തിന്റെ അംഗമായ രോഹിത് ഗോദര ഏറ്റെടുത്തിട്ടുണ്ട്. ആനന്ദ്പാലിന്റെയും ബൽവീറിന്റെയും കൊലപാതകത്തിന് താൻ പ്രതികാരം ചെയ്തതായും ഇയാൾ പറയുന്നു. ലോറൻസ് ആന്റ് ഗോൾഡി കമ്പനിയെ അസർബൈജാനിൽ നിന്ന് നിയന്ത്രിക്കുന്നത് രോഹിത്താണ്.
പത്ത് വർഷമായി രാജു തേത്തിനെ കൊല്ലാൻ അവസരം കാത്തിരിക്കുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു. രാജു തേത്ത് ഒരിക്കൽ ആനന്ദ്പാലിനെ ജയിലിൽ ആക്രമിച്ചിരുന്നു, അതിൽ നിന്ന് ആനന്ദ്പാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീട് ആനന്ദ്പാലിന്റെ മരണശേഷം കാമുകി അനുരാധ ലോറൻസ് ബിഷ്ണോയിയും മറ്റൊരു ഗുണ്ടാസംഘമായ കലാജാതിയുമായി കൈകോർത്തിരുന്നു. ലോറൻസും കലാജാതി സംഘവും ചേർന്നാണ് രാജു തേത്തിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. അടുത്തിടെയാണ് അനുരാധയെ എൻഐഎ അറസ്റ്റ് ചെയ്തത്.
Comments