തിരുവനന്തപുരം: ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംസ്ഥാനത്തെ വിസിമാരുടെ ഹിയറിങ് ഡിസംബർ 12ന് നടക്കും. രാവിലെ 11 മണിക്ക് വിസിമാർ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ കത്ത് നൽകി. ഒമ്പത് വൈസ് ചാൻസലർമാരെയാണ് ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുള്ളത്. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം.
സംസ്ഥാനത്തെ സർവകലാശാല വിസിമാരുടെ നിയമനത്തിൽ സർക്കാർ പോര് തുടരുന്നതിനിടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരോട് വിശദീകരണം നൽകൻ രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഡിസംബർ 12ന് രാജ്ഭവനിൽ എത്താനാണ് വിസിമാർക്കുള്ള നിർദേശം. കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴികെയുള്ളവർക്കാണ് കത്ത് അയച്ചിട്ടുള്ളത്. ഇവർ കാരണം കാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ ഇരിക്കവേയാണ് ഗവർണറുടെ നോട്ടീസ്.
ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ മേൽ നടപടികൾ കൈകൊള്ളരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. കോടതി നടപടികൾ നോക്കി സർവകലാശാലകളിലെ വിസി നിയമനവുമായി മുന്നോട്ട് പോകാനാണ് ഗവർണർ നടപടി സ്വീകരിക്കുന്നത്.
Comments