വിശാഖപട്ടണം: നാവികസേന ദിനാഘോഷം ഇന്ന് വൈകിട്ട് നാലിന് വിശാഖപട്ടണത്ത്. ആർകെ ബീച്ചിലാണ് രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും പരിപാടിയുടെ ഭാഗമാകും. നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, വിമാനങ്ങൾ, കിഴക്കൻ-പടിഞ്ഞാറൻ നാവിക കമാൻഡുകളിൽ നിന്നുള്ള പ്രത്യേക സേന എന്നിവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെയ്‌ക്കും. 15 നാവിക യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രദർശനവും നടക്കും. നങ്കൂരമിടുന്ന കപ്പലുകളുടെ പ്രദർശനത്തോടെ പരിപാടികൾ അവസാനിക്കും. ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ജലാശ്വ തുടങ്ങിയവ പ്രകടനങ്ങളിൽ പങ്കെടുക്കും.
1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ നാവിക സേന നേടിയ വിജയത്തിന്റെ ഓർമപുതുക്കലാണ് നാവിക ദിനാഘോഷം. ഡിസംബർ ഒന്നു മുതൽ ഏഴുവരെ യുദ്ധ നാവിക വാരമായും ആചരിക്കുന്നു. ഈ വർഷം ആദ്യമായാണ് ഡൽഹിയ്‌ക്ക് പുറത്ത് നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത്. പൗരന്മാർക്കിടയിൽ സമുദ്ര ബോധം വളർത്തുന്നതിനും ദേശീയ സുരക്ഷയ്‌ക്കായി നാവികസേന നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനും ആഘോഷ പരിപാടികളിലൂടെ ലക്ഷ്യമിടുന്നു.
Comments