തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം ചർച്ച ചെയ്യാനൊരുങ്ങി സർക്കാർ. രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് 4-ന് സെക്രട്ടറിയേറ്റ് അനക്‌സിലാണ് യോഗം. തദ്ദേശ മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിലാകും യോഗം നടക്കുക. സമരം ചെയ്യുന്ന പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ ജില്ലാ അദ്ധ്യക്ഷൻമാർക്ക് അദ്ദേഹം കത്തയച്ചു.
നഗരസഭയിലെ 295 താത്കാലിക തസ്തികകളിലേക്ക് പാർട്ടിപ്രവർത്തകരെയും ഇഷ്ടക്കാരെയും നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യാ രാജേന്ദ്രനും എസ്എടി ആശുപത്രിയിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് ഡിആർ അനിലും അയച്ച കത്തുകളാണ് പുറത്തുവന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഇവർ കത്തുകൾ അയച്ചത്. അതേ സമയം തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവർത്തിക്കുകയാണ് മേയർ. കഴിഞ്ഞ ദിവസം ഓംബുഡ്‌സ്മാന് മുന്നിൽ ഹാജരാക്കിയപ്പോഴാണേ് മേയർ ആര്യാ രാജേന്ദ്രൻ നിലപാട് അറിയിച്ചത്.
കത്ത് വിവാദത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ ഒരു മാസം പിന്നിടുന്നതിനിടയിലാണ് സർക്കാരിന്റെ പുതിയ ഇടപെടൽ. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ അയച്ച കത്ത് പാർട്ടി നേതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പുറത്തായതാണ് വിവാദങ്ങളുടെ തുടക്കം.















