ന്യൂഡൽഹി: നാവികസേന ദിനത്തിൽ സേനയ്‌ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അദ്ദേഹം നാവിക സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിച്ചു. നമ്മുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിൽ നാം അഭിമാനിക്കുന്നു. ഇന്ത്യൻ നാവികസേന നമ്മുടെ രാജ്യത്തെ സ്ഥിരമായി സംരക്ഷിക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അതിന്റെ മാനുഷിക മനോഭാവം കൊണ്ട് വേറിട്ട് നിൽക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് വിശാഖപട്ടണത്താണ് നാവികസേന ദിനാഘോഷങ്ങൾ നടക്കുന്നത്. പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും പരിപാടിയുടെ ഭാഗമാകും. നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, വിമാനങ്ങൾ, കിഴക്കൻ-പടിഞ്ഞാറൻ നാവിക കമാൻഡുകളിൽ നിന്നുള്ള പ്രത്യേക സേന എന്നിവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെയ്‌ക്കും. 15 നാവിക യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രദർശനവും നടക്കും. നങ്കൂരമിടുന്ന കപ്പലുകളുടെ പ്രദർശനത്തോടെ പരിപാടികൾ അവസാനിക്കും. ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ജലാശ്വ തുടങ്ങിയവ പ്രകടനങ്ങളിൽ പങ്കെടുക്കും.
1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ നാവിക സേന നേടിയ വിജയത്തിന്റെ ഓർമപുതുക്കലാണ് നാവിക ദിനാഘോഷം. ഡിസംബർ ഒന്നു മുതൽ ഏഴുവരെ യുദ്ധ നാവിക വാരമായും ആചരിക്കുന്നു. ഈ വർഷം ആദ്യമായാണ് ഡൽഹിയ്‌ക്ക് പുറത്ത് നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത്. പൗരന്മാർക്കിടയിൽ സമുദ്ര ബോധം വളർത്തുന്നതിനും ദേശീയ സുരക്ഷയ്‌ക്കായി നാവികസേന നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനും ആഘോഷ പരിപാടികളിലൂടെ ലക്ഷ്യമിടുന്നു.
Comments