ഇസ്ലാമാബാദ് : കരസേന മേധാവിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസീം മുനീർ. പാകിസ്താനെ ആക്രമിച്ചാൽ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുക മാത്രമല്ല ശത്രുവിനെ തിരിച്ച് ആക്രമിക്കാനും പാക് സൈന്യം സജ്ജമാണെന്ന് ജന. അസം മുനീർ പറഞ്ഞു. യഥാർത്ഥ നിയന്ത്രണരേഖാ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പാക് സൈനിക മേധാവിയുടെ വാക്കുകൾ.
രഖ്ചിക്രി സെക്ടറിലെ നിയന്ത്രണ രേഖാ പ്രദേശത്താണ് അസം മുനീർ സന്ദർശനം നടത്തിയത്. പാക് സൈനിക മേധാവിയായതിന് പിന്നാലെയുളള അതിർത്തി സന്ദർശനം ഇന്ത്യയെ പ്രകോപിപ്പിക്കാൻ കരുതിക്കൂട്ടിയുളളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
”ഗിൽജിത് ബാൾട്ടിസ്ഥാനെയും ജമ്മു കശ്മീരിനെയും കുറിച്ച് അടുത്തിടെ നിരുത്തരവാദപരമായ പരാമർശങ്ങളാണ് ഇന്ത്യ നടത്തുന്നത്. പാകിസ്താൻ ഇപ്പോൾ എല്ലാ രീതിയിലും തയ്യാറായിരിക്കുകയാണ്. മാതൃരാജ്യത്തിന്റെ ഓരോ മണ്ണും സംരക്ഷിക്കാൻ മാത്രമല്ല, ശത്രുവിനെതിരെ പോരാടാനും. യുദ്ധം നടത്തിയാൽ പോരാടുക തന്നെ ചെയ്യും” എന്നാണ് അസീം മുനീർ പറഞ്ഞത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ലക്ഷ്യമിട്ടായിരുന്നു മുനീറിന്റെ പരാമർശം. ഗിൽജിത്-ബാൾട്ടിസ്ഥാനിലെത്താൻ ഇന്ത്യ തയ്യാറാണെന്ന് ഒക്ടോബർ അവസാനത്തോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുനീർ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
Comments