തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പാസ്സാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുന്നത്.
സർവകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യമായി തുടർച്ചയായി ഇടപെടുന്നു,വിസി മാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വത്കരണം നടത്താൻ ശ്രമിക്കുന്നു, തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർത്തിയാണ് ഗവർണർക്കെതിരെയുള്ള ബിൽ സഭയിൽ കൊണ്ടുവരുന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ സഭയിൽ നിർണ്ണായകമാണ്. ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല.ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്ലീം ലീഗിന് വിയോജിപ്പുണ്ട്. എന്നിരുന്നാലും ലീഗ് ബില്ലിനെ പിന്തുണയ്‌ക്കാനുള്ള സാധ്യത വിരളമാണ്. പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത മുതലെടുക്കാനാണ് സർക്കാർ നീക്കം.
ഈ സമ്മേളന കാലയളവിൽ വലിയ രീതിയിലുള്ള പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാരാജേന്ദ്രന്റെ പേരിൽ പുറത്ത് വന്ന കത്ത് വിവാദമാണ് പ്രതിപക്ഷം, ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കുക.
സംസ്ഥാനത്തെ സർവകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിസ്റ്റ് വത്കരണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കൽ കടകംപള്ളി സുരേന്ദ്രൻ ഇന്ന് സഭയിൽ ഉയർത്തും. രാഷ്‌ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതിപക്ഷം ഉന്നയിക്കും. അതേസമയം ഈ മാസം 15 വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. തുടർ സമ്മേളനം എന്ന നിലയിൽ അടുത്ത വർഷം ആദ്യവും സഭ ചേരും.
Comments