ദോഹ: ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ, ഖത്തറിൽ ലോകകപ്പ് നേടാൻ സാദ്ധ്യതയുള്ള നാല് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് അരജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ അർജന്റീന തകർപ്പൻ ജയം നേടിയിരുന്നു. മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മെസി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
സ്വന്തം ടീമായ അർജന്റീനക്ക് തന്നെയാണ് ലോകകപ്പ് നേടാൻ മെസി ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്. ഏറ്റവും മികച്ച ടീമാണ് ഫുട്ബോളിന്റെ പവർ ഹൗസായ അർജന്റീന. കളിക്കളത്തിൽ ഈ ഊർജ്ജം പ്രകടമാക്കിയാൽ തീർച്ചയായും തങ്ങൾ കപ്പുയർത്തുമെന്ന് മെസി പറയുന്നു.
ബ്രസീലാണ് മെസിയുടെ അഭിപ്രായത്തിൽ ലോകകപ്പ് നേടാൻ സാദ്ധ്യതയുള്ള രണ്ടാമത്തെ ടീം. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരെ പരാജയപ്പെട്ടെങ്കിലും, ടീം മികച്ച ഫോമിലാണ്. ഫ്രാൻസാണ് സാദ്ധ്യതയുള്ള മറ്റൊരു ടീം. ജപ്പാനെതിരെ തോൽവി വഴങ്ങിയെങ്കിലും, സ്പെയിനും കപ്പ് നേടാൻ യോഗ്യതയുള്ള ടീമാണ്. അവരിൽ നിന്നും പന്ത് പിടിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. ദീർഘനേരം പന്ത് നിയന്ത്രിക്കാനുള്ള അവരുടെ ശേഷി എതിരാളികളെ വലയ്‌ക്കുന്നതാണ്. സ്പെയ്നിനെ പരാജയപ്പെടുത്തുക എന്നത് പ്രയാസകരമാണെന്നും മെസി പറഞ്ഞു.
ഈ ലോകകപ്പിൽ തോൽവിയോടെയാണ് അരങ്ങേറിയതെങ്കിലും നിലവിൽ മികച്ച ഫോമിലാണ് അർജന്റീന. മെസിയുടെ ഗംഭീര പ്രകടനമാണ് ടീമിന്റെ നട്ടെല്ല്. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ 2-1ന്റെ വിജയം നേടുമ്പോൾ, മെസിയുടെ ഗോൾ ഗംഭീരമായിരുന്നു. ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകളാണ് മെസി നേടിയിരിക്കുന്നത്.
Comments