ശ്രീനഗർ: പ്രധാനമന്ത്രി പ്രത്യേക തൊഴിൽ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെട്ട 56 കശ്മീരി പണ്ഡിറ്റുകൾക്ക് ഭീകരരുടെ വധഭീഷണി. പ്രധാനമന്ത്രിയുടെ കശ്മീരി പണ്ഡിറ്റുകൾക്കായുള്ള പുനരധിവാസ പാക്കേജിലുൾപ്പെട്ടവർക്കാണ് ഭീകരസംഘടനയായ ലക്ഷ്‌കർ ഇ ത്വായ്ബയുടെ ഭീഷണി. ബ്ലാക്ക് ലിസ്റ്റിൽ പെട്ട ബ്ലോഗായ കശ്മീരി ഫൈറ്റ് ഡോട്ട് കോമിലാണ് ലഷ്‌കർ ഇ ത്വായ്ബയുടെ വധഭീഷണി പ്രത്യക്ഷപ്പെട്ടത്. ഇവരെ ലക്ഷ്യമിടുന്നത് തുടരുമെന്നാണ് പോസ്റ്റ്. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും അവരുടെ പോസ്റ്റിംഗ് സ്ഥലങ്ങളും ഉൾപ്പെടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഭീഷണി പ്രത്യക്ഷപ്പെട്ട ബ്ലോഗ് ലഷ്‌കർ ഇ ത്വായ്ബയുടെ ഭീകരരാണ് നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകൾ തീവ്രവാദികൾ പുറത്തുവിട്ടത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക് എങ്ങനെ ലഭിച്ചു, എന്ന കാര്യം അന്വേഷിക്കണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. കശ്മീരിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായി നിയമിച്ച ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
ഒരുമാസം മുൻപ് കശ്മീരിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉയർന്നിരുന്നു. ലഷ്‌കർ ഇ ത്വായ്ബയുടെ ഉപസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് സംസ്ഥാനത്തെ ഏതാനും മാദ്ധ്യമപ്രവർത്തകർക്ക് എതിരെ ഓൺലൈനിലൂടെ ഭീഷണി മുഴക്കിയത് രാജ്യദ്രോഹ’ പ്രവൃത്തികൾക്കും ‘ഫാസിസ്റ്റ് ഇന്ത്യൻ ഭരണകൂടവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനും തക്കതായ ശിക്ഷ ലഭിക്കുമെന്നായിരുന്നു ഓൺലൈനിലൂടെയുള്ള ഭീഷണി.
Comments