ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർ പദവി ഇല്ലാതാക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ഗവർണർമാർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നു. നമുക്ക് ഗവർണർമാരുടെ ആവശ്യമില്ലെന്നും രാജ പറഞ്ഞു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം.
കേരളത്തിൽ എന്താണ് സംഭവിക്കുന്നത്. ഗവർണർക്കെതിരെ എൽഡിഎഫ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഗവർണർമാർക്കെതിരെ പ്രതിഷേങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. നമുക്ക് ഗവർണർമാരുടെ ആവശ്യമില്ല. കാരണം അവർ ഭരണഘടനയുടെ പ്രതിനിധികളായി പ്രവർത്തിക്കുന്നില്ലെന്നും രാജ പറഞ്ഞു.
ഗവർണർമാരുടെ ഓഫീസുകൾ അടച്ച് പൂട്ടണം. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് ‘ ഡിഫൻഡ് ഫെഡറലിസം ദിനമായി’ ആചരിക്കാൻ എല്ലാ പാർട്ടി യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സംഘടിപ്പിക്കേണ്ട പരിപാടികൾ സ്റ്റേറ്റ് കൗൺസിലുകൾ ആസൂത്രണം ചെയ്യുമെന്നും രാജ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നും രാജ ആരോപിച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾ ബിജെപിയുടെ ക്യാമ്പ് ഓഫീസാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സാധാരണക്കാരുടെ പ്രശ്‌നം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments