കീവ്: യുക്രെയ്‌നിലെ ജനവാസ മേഖലയിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം.
ഡോൺസ്റ്റീക്കിലും പോൾട്ടാവയിലും നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഒരു വ്യവസായ മേഖലയിലേയ്‌ക്ക് മൂന്ന് മിസൈലുകൾ പതിച്ചെന്നാണ് സൂചന. കൊല്ലപ്പെട്ടയാളും പരിക്കേറ്റവരും വ്യവസായ ശാലയിലെ തൊഴിലാളികളാണ്.
നികോപോൾ, സഫ്രോഷിയ മേഖലകളിലും ഷെല്ലാക്രമണം നടന്നതായാണ് വിവരം. ജനങ്ങൾ കൂടുതൽ ധൈര്യത്തോടെ പോരാടണമെന്നും കൊടും ശൈത്യത്തേയും വെല്ലുവിളിക്കാൻ മാനസികമായി തയ്യാറെടുക്കണമെന്നും പ്രസിഡന്റ് സെലൻസ്‌കി ആഹ്വാനം ചെയ്തു.
മിസൈലാക്രമണം ഖാർകീവ് മേഖലയെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. തുടർന്ന് വിവിധ നഗരങ്ങളിൽ യുക്രെയ്ൻ ഭരണകൂടം ജനങ്ങൾക്ക് അപായ സൂചന നൽകി. ഡോൺസ്റ്റീക്കിലും പോൾട്ടോവയിലും സ്‌ഫോടനങ്ങൾ നടന്നതുമായി ബന്ധപ്പെട്ടാണ് സമീപ പ്രദേശങ്ങളിൽ അപായ സൂചന നൽകിയത്. റഷ്യ മുൻപ് രൂക്ഷ ആക്രമണം നടത്തിയ ക്രിമിയയിലും ലുഹാൻസ്‌കിലും മുന്നറിയിപ്പ് സന്ദേശം പക്ഷെ നൽകിയിട്ടില്ല.
കീവിന് നേരെ ആക്രമണം നടത്തുന്നതിന് പകരം ഖാർകീവ് പടിക്കാനായിരുന്നു റഷ്യൻ സേന ആദ്യം ശ്രമിച്ചത്. എന്നാൽ പിന്നീട് അവിടെ നിന്നും സേനയെ പിൻവലിച്ചത് ജനങ്ങളിൽ ആശ്വാസം നിറച്ചിരുന്നു. ഇതിനിടെയാണ് അതേ മേഖലയിലെ മറ്റൊരു നഗരത്തിൽ വ്യോമാക്രമണം നടന്നിരിക്കുന്നത്. എന്ത് പ്രകോപനത്തെ തുടർന്നാണ് റഷ്യ വീണ്ടും മിസൈലുകൾ വർഷിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.
Comments