യുഎഇ:യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ഈമാസം 11 ന് യുഎഇ സമയം രാവിലെ 11.38നാണു വിക്ഷേപിക്കുകയെന്നു മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ട്വിറ്ററിൽ അറിയിച്ചു.
യുഎസിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 ആയിരിക്കും റാഷിദ് റോവറിന്റെ വിക്ഷേപണ സ്ഥലം. വിക്ഷേപണ വാഹനത്തിന്റെയും ഡാറ്റാ അവലോകനത്തിന്റെയും പരിശോധനയെ തുടർന്നാണ് കാലതാമസമുണ്ടായതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ട്വിറ്ററിൽ അറിയിച്ചു.
സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശ പേടകത്തെ നവംബർ 30-ന് ചന്ദ്രനിലേക്കു വിക്ഷേപിക്കാനായിരുന്നു ആദ്യം സജ്ജീകരിച്ചിരുന്നത്. വിക്ഷേപണം പിന്നീട് ഡിസംബർ 1-ലേക്ക് മാറ്റുകയായിരുന്നു. ജാപ്പനീസ് സ്ഥാപനമായ ഐസ്‌പേസ് ഏറ്റെടുത്ത ചന്ദ്രനിലേക്കുള്ള ലോകത്തിലെ ആദ്യത്തെ സ്വകാര്യ ലാൻഡറും ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു.
ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നിവയ്‌ക്ക് മാത്രമേ ചന്ദ്രോപരിതലത്തിൽ ഒരു റോബട്ടിനെ കയറ്റാൻ കഴിഞ്ഞിട്ടുള്ളൂ. വിജയിച്ചുകഴിഞ്ഞാൽ ഈ മൂന്നു രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യത്തെ അറബ് രാജ്യം യുഎഇ ആയിത്തീരും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകൾ, പെട്രോഗ്രാഫി ചന്ദ്രന്റെ ഭൂമിശാസ്ത്രം എന്നിവ പഠിക്കാനാണ് എമിറാത്തി നിർമിത റാഷിദ് റോവർ ലക്ഷ്യമിടുന്നത്.
Comments