ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ. 36-ാം സ്ഥാനത്തുള്ള നിർമലാ സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി.
എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര , സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ സോമ മൊണ്ടൽ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ, നൈക സ്ഥാപക ഫാൽഗുനി നായർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ പ്രമുഖർ.
പണം, മാദ്ധ്യമ സ്വാധീനം, മറ്റ് സ്വാധീന മേഖലകൾ എന്നിങ്ങനെയുള്ള അളവുകോലുകളാണ് പട്ടിക നിർണ്ണയിച്ചിരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കൾക്കായി ജിഡിപി – മൊത്ത ആഭ്യന്തര ഉത്പാദനവും ജന സംഖ്യയും, വ്യവസായ പ്രമുഖർക്ക് വരുമാനവും കമ്പനിയിലെ ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്തു. മാദ്ധ്യമ പരാമർശങ്ങളും പട്ടികയെ സ്വാധീനിച്ചു.
ലോകത്തിലെ സ്ത്രീകളിൽ ഏറ്റവും ശക്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നാണ്. യുക്രെയ്ൻ യുദ്ധകാലത്തെ ശക്തമായ പ്രതിബദ്ധതയാണ് ശക്തരിൽ മുന്നിലെത്താൻ കാരണമായത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡാണ് രണ്ടാം സ്ഥാനത്ത്.യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. റാങ്കിംഗിൽ 100-ാം സ്ഥാനത്തുള്ള ഇറാന്റെ ജിന മഹ്‌സ അമിനി മരണാനന്തരം സ്വാധീനമുള്ള പട്ടികയിൽ ഇടം നേടി. 22-കാരിയുടെ മരണം ഇറാനിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമായെന്നും വെബ്‌സൈറ്റിൽ പറയുന്നു.
2022-ലെ ഫോബ്‌സ് പട്ടികയിൽ 10 രാഷ്‌ട്രത്തലവൻമാരും, 115 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും 39 സിഇഒമാരും ഉൾപ്പെടുന്നു. നൈകയുടെ ്സ്ഥാപക ഫാൽഗുനി നായരുടെ സംരംഭം വളർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്യൂട്ടി ആന്റ് റീട്ടെയിൽ കമ്പനിയായി മാറിയത് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
Comments