സഞ്ജയ് കുമാർ കെ.എസ്
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും എന്നതിൽ ആർക്കും സംശയം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമാകുന്ന നിമിഷം വരെയെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്ന പറഞ്ഞ് സ്വയം ആത്മസംതൃപ്തി അണയേണ്ടത് ബിജെപി വിരുദ്ധരുടെയും ഇടത് ബുദ്ധി ജീവികളുടെയും ആവശ്യമായിരുന്നു. എന്നാൽ, തുടർച്ചയായി ഏഴാം തവണ അധികാരം പിടിച്ചെടുക്കുമ്പോൾ അത് ചരിത്രപരമായി തന്നെ വേണമെന്ന് ഭാരതീയ ജനതാ പാർട്ടിക്ക് നിർബന്ധം ഉണ്ടായിരുന്നു. ബിജെപി വിരുദ്ധ ജനവികാരം ഗുജറാത്തിൽ നിലനിൽക്കുന്നുണ്ടെന്ന് പറയുന്നവരുടെ മുന്നിൽ ചരിത്ത്രത്തിലെ ഏറ്റവും വലിയ വിജയം തന്നെ നേടി കൊണ്ടാണ് ബിജെപി മറുപടി കൊടുത്തത്.
182 അംഗ സീറ്റുകളുള്ള ഗുജറാത്തിൽ ബിജെപിയെ ആടിയുലയ്‌ക്കാം എന്ന് കരുതി കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും മത്സര രംഗത്തേയ്‌ക്ക് എത്തിയതോടെ ത്രികോണ മത്സരമാണ് ഗുജറാത്തിന്റെ മണ്ണിൽ അരങ്ങേറാൻ പോകുന്നതെന്ന് പലരും വിലയിരുത്തി. വലിയ നേട്ടമുണ്ടാക്കി ബിജെപിയെ ആം ആദ്മി പാർട്ടി അട്ടിമറിക്കും എന്നും പോലും സ്വപ്‌നം കണ്ടവരുണ്ട്. എന്നാൽ നരേന്ദ്രൻ എന്ന നേതാവിനെയും, ജനങ്ങൾക്കൊപ്പം നിൽക്കുന്ന ബിജെപിയെയും ഗുജറാത്തിലെ ജനങ്ങൾ കൈവിടുമെന്ന് മാത്രം ചിന്തിക്കാൻ പോന്ന ബുദ്ധിമാന്ദ്യം ഗുജറാത്തിലെ രാഷ്‌ട്രീയ സമൂഹിക ചുറ്റുപാടുകൾ കൃത്യമായി വിലയിരുത്തുന്നവർക്ക് സംഭവിച്ചിട്ടില്ല. നരേന്ദ്രമോദിക്കും ബിജെപിക്കും അപ്പുറം രാഷ്‌ട്രീയ സ്വയം സേവക സംഘം എന്ന മഹാമേരുവിന്റെ വേരുകൾ ശക്തിയായി ഓടുന്ന ഗുജറാത്തിന്റെ മണ്ണിൽ നിന്നും ബിജെപിയുടെ ഉരുക്ക് കോട്ട പൊളിച്ച് മറ്റൊന്ന് സ്ഥാപിക്കുക എന്നത് അസാധ്യം.
ഹിന്ദുത്വ കാർഡ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കപട മതേതര ഹിന്ദുത്വ കാർഡ് ഉയർത്തി കൊണ്ടായിരുന്നു അരവിന്ദ് കേജ്രിവാൾ പ്രചാരണത്തിനിറങ്ങിയത്. കറൻസികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം, അയോദ്ധ്യയിലേയ്‌ക്ക് സൗജന്യ യാത്ര എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുമായാണ് കളം പിടിക്കാൻ ആം ആദ്മി എത്തിയത്. എന്നാൽ, അരവിന്ദ് കേജ്രിവാളിന്റെ പ്രചാരണം വെള്ളത്തിൽ വരച്ച വരപോലെ ആയി. ബിജെപിയെ നേരിടാൻ കപട ഹിന്ദുത്വ കാർഡ് ഉയർത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയപ്പോൾ, ബിജെപി ഉയർത്തി കാണിക്കുന്നത് ഹിന്ദുത്വം മാത്രമല്ല എന്ന സത്യം ആം ആദ്മിയ്‌ക്ക് ചിന്തിക്കാൻ പോലും സാധിച്ചില്ല. 1990 മുതൽ ബിജെപി അധികാരത്തിലെത്തിയത് ഹിന്ദുത്വം ഉയർത്തി കൊണ്ട് മാത്രമാണ് എന്ന് ചിന്തിക്കുന്ന കൂപമണ്ഡൂകങ്ങൾ, 27 വർഷം കൊണ്ട് ബിജെപി കൊണ്ടു വന്ന വികസനങ്ങളെയും ഗുജറാത്തിലുണ്ടായ മാറ്റങ്ങളെയും വിലയിരുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ ബിജെപിയെ പോലുള്ള ഒരു കൊടുമുടിയെ നേരിടാൻ ഇറങ്ങുമ്പോൾ അതിന്റെ അടി മുതൽ മുടി വരെ പഠിച്ചിട്ട് വേണമെന്ന് പഴയ പ്രൗഡി വിളമ്പുന്ന കോൺഗ്രസും, പത്ത് വർഷം മാത്രമുള്ള പാരമ്പര്യം വച്ച് ഇന്ത്യ മുഴുവൻ പിടിച്ചു വിറപ്പിക്കാം എന്ന് കരുതുന്ന ആം ആദ്മിയും, മത്സര രംഗത്ത് ഇല്ലെങ്കിലും കനൽ ഒരു തരി മതി എന്നു പറഞ്ഞ് വീമ്പിളക്കുന്ന സിപിഎമ്മും എന്നാണ് മനസ്സിലാക്കുക.
പഴങ്കഥയായ ചരിത്ര വിജയം
1985-ൽ 149 സീറ്റുകളുമായി മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയതായിരുന്നു ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. എന്നാൽ, ആ വിജയത്തെ അട്ടിമറിച്ചു കൊണ്ടാണ് 158 സീറ്റ് എന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ബിജെപി ഭരണം പിടിച്ചിരിക്കുന്നത്. ബിജെപി നേടിയ ഈ ചരിത്ര വിജയത്തെ അട്ടി മറിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റൊരു പാർട്ടിക്കും ഇനി കഴിയുമെന്ന് വിശ്വസിക്കുക അസാധ്യമാണ്. അതല്ലെങ്കിൽ, ഗുജറാത്തിൽ കച്ച മുറുക്കി ഇറങ്ങുന്നതിന് മുമ്പ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബിജെപിയുടെ വളർച്ച എങ്ങനെയായിരുന്നുവെന്നും എന്തു കൊണ്ടാണ് ജനങ്ങൾ ആ പാർട്ടിയെ ഹൃദയത്തിലേറ്റുന്നതെന്നും പഠിക്കണം.
1985-ൽ 149 സീറ്റുകളുമായി മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അധികാരത്തിൽ എത്തിയെങ്കിലും ഒരു ഭരണ വിരുദ്ധ വികാരം ഗുജറാത്തിൽ ഉടലെടുക്കാൻ അധികകാലം വേണ്ടിയിരുന്നില്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞില്ല. കുടിവെള്ളത്തിന് പോലും അവകാശമില്ലാത്തവരായി മാറി ഗുജറാത്തിലെ ജനങ്ങൾ. ഇതോടെ ചരിത്രത്തിലെ വലിയ വിജയവുമായി അധികാരത്തിലെത്തിയ കോൺഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിൽ കസേരയിൽ നിന്നും ജനങ്ങൾ വലിച്ചിറക്കി പുറത്തിട്ടു. അങ്ങനെ, 1990-ൽ ഗുജറാത്തിൽ ആദ്യമായി ബിജെപി അധികാരത്തിലേറി. പിന്നീടിങ്ങോട്ട് ഭാരതീയ ജനതാ പാർട്ടിക്ക് താഴെ ഇറങ്ങേണ്ടി വന്നിട്ടില്ല. ജനങ്ങൾ സ്വപനം പോലും കാണാത്ത തരത്തിലുള്ള വികസനങ്ങൾ ഗുജറാത്തിന്റെ മണ്ണിൽ ബിജെപി കൊണ്ടുവന്നു. അവർ കൊണ്ടു വന്ന വികസനങ്ങളെല്ലാം അനുകൂല സാഹചര്യത്തിൽ കെട്ടിപ്പടുത്തതായിരുന്നില്ല. പ്രതിസന്ധികളുടെ കൊടിമുടികൾ അടിച്ചുടച്ചായിരുന്നു ഗുജറാത്തിലെ വികസനം. പ്രത്യേകിച്ചും നരന്ദ്രമോദിയുടെ ഭരണകാലഘട്ടത്തിൽ.
ഭൂകമ്പവും കലാപവും
ലോകത്തെ തന്നെ നടുക്കിയതാണ് 2001-ൽ ഗുജറാത്തിൽ സംഭവിച്ച ഭൂകമ്പം. 20,000 ത്തോളം ജീവനുകൾ അതിൽ പൊലിഞ്ഞു. പിന്നാലെ 2002-ൽ ഗുജറാത്ത് കലാപവും. നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി വേട്ടയാടപ്പെട്ടത് ഗുജറാത്ത് കലാപത്തിന്റെ പേരിലായിരുന്നു. എന്നാൽ അദ്ദേഹം തളരാനോ തകരാനോ തയ്യാറായിരുന്നില്ല. വിമർശനങ്ങളെയും വിദ്വേഷ പരാമർശങ്ങളെയും കുറ്റപ്പെടുത്തലുകളെയും സധൈര്യം നേരിട്ടു കൊണ്ട് നരേന്ദ്രമോദി മുന്നേറി. ആളിക്കത്തിയ കലാപം അണയ്‌ക്കാൻ നരേന്ദ്രമോദി എന്ന മുഖ്യമന്തിക്ക് കഴിഞ്ഞു. ദുരന്തം വിതച്ച ഭൂകമ്പവും കാലപവും മുറിവേൽപ്പിച്ച ഗുജറാത്തിനെ എറ്റവും മികച്ച സംസ്ഥാനമായി ഉയർത്തി കൊണ്ടു വരിക എന്നത് അസാധ്യമെന്ന് പലരും വിധി എഴുതി. എന്നാൽ, അസാധ്യം എന്ന് പറയുന്നത് സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു നരേന്ദ്രമോദി. പ്രതിസന്ധികളെ തരണം ചെയ്ത് വികസനങ്ങളുടെ പെരുമഴ മോദി സർക്കാർ പെയ്യിച്ചു.
കുടിവെള്ളം, വൈദ്യുതി
കുടിവെള്ളവും വൈദ്യുതിയുമായിരുന്നു ഗുജറാത്തിലെ പ്രധാന പ്രശ്‌നങ്ങൾ. ഗുജറാത്തിലെ ഗ്രാമങ്ങളിൽ ഒരു ദിവസത്തിൽ എട്ട് മണിക്കൂർ പോലും വൈദ്യുതി ലഭിച്ചിരുന്നില്ല. കുടിക്കാൻ പോലും വെള്ളം ഇല്ലാതിരുന്ന ഗുജറാത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഡാമുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കുമായിരുന്നില്ല. ജല വൈദ്യുതിയ്‌ക്ക് പകരം നരേന്ദ്രമോദി എന്ന ജനസേവകന്റെ മുന്നിൽ തെളിഞ്ഞ ഒരേ ഒരു വഴിയായിരുന്നു സോളാർ വൈദ്യുതി പദ്ധതി. പിന്നീട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു വലിയ യജ്ഞം തന്നെ ഗുജറാത്തിൽ നടന്നു. ലക്ഷകണക്കിന് വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ ഗ്രാമമായി മാറി ഗുജറാത്തിലെ മെഹസാണ ജില്ലയിലെ മൊഡ്ഡേര ഗ്രാം. സോളാർ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന റീചാർജ് സ്റ്റേഷനും ഇവിടെ തന്നെ. ഇന്നും രാജ്യത്ത് മേൽക്കൂരകളുടെ മുകളിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള വീടുകളുടെ കണക്കെടുത്താൽ അതിൽ 85 ശതമാനവും ഗുജറാത്തിലാണ്.
ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഗുജറാത്തിലെ കോൺഗ്രസ് സർക്കാർ ശ്രമിച്ചില്ല എന്നു മാത്രമല്ല, ബിജെപി സർക്കാർ കൊണ്ടു വന്ന പദ്ധതിക്ക് തടസ്സം നിൽക്കാനും അവർ മുന്നിൽ വന്നു. നർമ്മദാ സരോവർ അണക്കെട്ടിനെ എതിർത്തതിലൂടെ ഗുജറാത്തിലെ വികസന കുത്തിപ്പിന് ഇടങ്കോലിടുകയായിരുന്നു കോൺഗ്രസ്. മേധ പട്കറിനൊപ്പം ചേർന്ന് കോൺഗ്രസും ഇടത് നേതാക്കളും പദ്ധതിയെ എതിർത്തു. പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള സമരത്തിന്റെ പ്രധാന ലക്ഷ്യം ഗുജറാത്തിന്റെ വികസന മുരടിപ്പ് ആയിരുന്നു. എന്നാൽ, 50 ലക്ഷം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന, കുടിവെള്ളത്തിനും വൈദ്യുതിയ്‌ക്കും പരിഹാരം കാണുന്ന പദ്ധതി ഉപേക്ഷിക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാരുകൾ തയ്യാറായിരുന്നില്ല. നർമ്മദ അണക്കെട്ട് പദ്ധതിയെ മൂന്ന് ദശാബ്ദത്തോളം വൈകിപ്പിച്ചത് മേധാ പട്കറും കോൺഗ്രസുമാണ്. എന്നാൽ, ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ സമ്മതത്തോടെ ബിജെപി തങ്ങളുടെ സ്വപ്‌ന പദ്ധതി പൂർത്തിയാക്കി. ജനങ്ങൾക്ക് കുടിയ്‌ക്കാനും കൃഷിയ്‌ക്കായും വീടുകളിൽ വെള്ളം എത്തി തുടങ്ങി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നായ വൈദ്യുതിയും കുടി വെള്ളവും പരിഹരിച്ചത് മാത്രം മതി ജനങ്ങൾക്ക് ബിജെപിയെ തിരഞ്ഞെടുക്കാൻ. എന്നാൽ, അവിടെക്കൊണ്ടൊന്നും വികസനം നിർത്താൻ ബിജെപി തയ്യാറായിരുന്നില്ല. എല്ലാവർക്കും പാർപ്പിടം, എല്ലാവർക്കും ശൗചാലയം, ലോക നിലവാരത്തിലുള്ള റോഡുകൾ, പാലങ്ങൾ, സ്ട്രീറ്റ് ലെറ്റുകൾ, മികച്ച സ്‌കൂളുകൾ, വിദ്യാഭ്യാസ രംഗത്ത് വന്ന പുരോഗതി, നിക്ഷേപക സൗഹൃദ അന്തരീക്ഷം, സ്ത്രീ സുരക്ഷ, കിസാൻ സമ്മാൻ നിധി പോലുള്ള എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ, ആരോഗ്യ രംഗത്തെ പുരോഗതികൾ, വ്യവസായങ്ങളുടെ വർദ്ധനവ് എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള മുന്നേറ്റങ്ങളാണ് ഗുജറാത്തിൽ നടന്നത്. ഗുജറാത്ത് മോഡൽ ഇനിയും ചർച്ച ചെയ്യപ്പെടും. ഗുജറാത്ത് ബിജെപിയുടെ ഉരുക്കു കോട്ടയായി ഇനിയും തുടരും.
Comments