ഗാന്ധിനഗർ: കന്നിയങ്കത്തിൽ വിജയം സ്വന്തമാക്കി റിവാബ ജഡേജ. ജാംനഗർ നോർത്ത് മണ്ഡലത്തിൽ 72,000ത്തിലധികം വോട്ടുകൾ നേടിയായിരുന്നു റിവാബയുടെ വിജയം.
”ഇത് എന്റെ മാത്രം വിജയമല്ല, ഞങ്ങൾ എല്ലാവരുടേതുമാണ്” എന്നതായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ റിവാബ പ്രതികരിച്ചത്. തന്നെ സ്ഥാനാർത്ഥിയായി അംഗീകരിക്കുകയും ഓരോ ജനങ്ങളിലേക്കും എത്തുന്നതിന് വേണ്ടി പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്തവരുടെ വിജയമാണിത്. എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും റിവാബ പറഞ്ഞു.
56.75 ശതമാനം വോട്ടുകൾ സ്വന്തമാക്കിയ റിവാബ 42,405 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജാംനഗർ നോർത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആംആദ്മി സ്ഥാനാർത്ഥി കർഷൻഭായ് കർമൂർ 30,000ത്തിനടുത്ത് വോട്ടുകൾ നേടിയാണ് കോൺഗ്രസിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന് വേണ്ടി ബിപേന്ദ്രസിൻ ചതുർസിൻ ജഡേജയായിരുന്നു മത്സരിച്ചത്. അദ്ദേഹം 19,678 വോട്ടുകളിൽ ഒതുങ്ങി തോൽവി അംഗീകരിച്ചു.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയായ റിവാബ ഒരു പൊതുപ്രവർത്തകയായിരുന്നു. ജനങ്ങളെ സേവിക്കുന്നതിൽ എന്നും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള റിവാബയെ ജാംനഗറിൽ മത്സരിക്കാൻ നിയോഗിക്കുകയായിരുന്നു ബിജെപി നേതൃത്വം. തുടർന്ന് റിവാബയ്‌ക്ക് വേണ്ടി പിന്തുണ തേടി ഭർത്താവ് രവീന്ദ്ര ജഡേജ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ റിവാബയുടെ രാഷ്‌ട്രീയ പ്രവേശനവും എംഎൽഎ സ്ഥാനാർത്ഥിത്വവും ഏറെ വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. ക്രിക്കറ്റ് താരത്തിന്റെ പങ്കാളി ബിജെപിക്ക് വേണ്ടി മത്സരിച്ചത് പലരെയും അലോസരപ്പെടുത്തി. പിന്തുണ പ്രഖ്യാപിച്ചെത്തിയ ജഡേജയെയും നിരവധി പേർ വിമർശിച്ചു. ഏറ്റവുമൊടുവിൽ ജാംനഗറിൽ നിന്നുള്ള അന്തിമ ഫലപ്രഖ്യാപനം വന്നതോടെ വിവാദങ്ങളെ കാറ്റിൽപ്പറത്തി കന്നിയങ്കത്തിൽ തന്നെ അനായാസ ജയം സ്വന്തമാക്കി മറുപടി പറഞ്ഞിരിക്കുകയാണ് റിവാബ ജഡേജ.
2017ൽ 40,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജാംനഗർ നോർത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ധർമേന്ദ്രസിൻ മെറൂഭയുടെ വിജയം. തൽസ്ഥാനത്ത് അങ്കത്തിനിറങ്ങിയ റിവാബ കൂടുതൽ ഭൂരിപക്ഷത്തിന് വിജയം സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.
Comments