തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇത് സമ്പദ്ഘടനയ്‌ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്‌ക്കും നൽകുന്ന സംഭാവന ചെറുതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന്റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പദ്ധതിയുടെ ഡിപിആർ അനുമതിക്കായി കേന്ദ്രസർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ഇത് റെയിൽവേമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും പദ്ധതിയ്‌ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള ഭൂഅതിർത്തി നിർണ്ണയ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് സർക്കാർ പല ആവർത്തി വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ഏത് അനുമതി ലഭിച്ചാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Comments