ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങൾക്കും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നന്ദി ഗുജറാത്ത്.. വോട്ടെടുപ്പ് ഫലം കണ്ട് മനസ് നിറഞ്ഞു. വികസനത്തിന്റെ രാഷ്‌ട്രീയത്തെയാണ് ഗുജറാത്തിലെ ജനങ്ങൾ പിന്തുണച്ചത്. ഇനിയും ഇത് തുടരണമെന്നതാണ് അവരുടെ ആവശ്യവും ആഗ്രഹവുമെന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാണ്. ഗുജറാത്തിലെ ജനങ്ങളുടെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
”ബിജെപിക്ക് വേണ്ടി അദ്ധ്വാനിച്ച ഓരോ കാര്യകർത്താക്കളോടും പറയാനുള്ളത് ഇതാണ്. നിങ്ങളോരോരുത്തരും ചാമ്പ്യൻമാരാണ്. നിങ്ങളുടെ കഠിനാദ്ധ്വാനമില്ലാതെ ഒരിക്കലും ഈ ചരിത്രവിജയം നേടാൻ ബിജെപിക്ക് കഴിയുമായിരുന്നില്ല. നമ്മുടെ പാർട്ടിയുടെ യഥാർത്ഥ ശക്തി നിങ്ങളാണ്” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഹിമാചൽ പ്രദേശിൽ ബിജെപിയെ പിന്തുണയ്‌ക്കുകയും സ്‌നേഹിക്കുകയും ചെയ്ത ജനങ്ങൾക്ക് നന്ദി. സംസ്ഥാനത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ബിജെപി തുടർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിൽ 135 സീറ്റുകളിൽ ബിജെപി വിജയിച്ചിരിക്കുകയാണ്. 21 സീറ്റുകളിൽ കൂടി ലീഡ് തുടരുന്ന ബിജെപി ആകെ 156 സീറ്റുകൾ നേടുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് ഇതുവരെ 12 സീറ്റുകളിലാണ് വിജയിക്കാനായത്. അഞ്ച് മണ്ഡലങ്ങളിൽ കൂടി നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് ലീഡ് നിലനിർത്തുന്നുണ്ട്. പരമാവധി 17 സീറ്റുകൾ കോൺഗ്രസിന് കിട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. നാല് സീറ്റുകളിൽ വിജയം സ്വന്തമാക്കി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ് ആംആദ്മി പാർട്ടി. ഒരു മണ്ഡലത്തിൽ കൂടി എഎപി മുന്നിലാണ്. സംസ്ഥാനത്ത് എസ്പിക്ക് ഒരു സീറ്റും സ്വതന്ത്രർക്ക് മൂന്ന് സീറ്റുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഹിമാചൽ പ്രദേശിൽ 39 സീറ്റുകളിൽ വിജയിച്ചിരിക്കുകയാണ് കോൺഗ്രസ്. ഒരു സീറ്റിൽ കൂടി ലീഡ് നിലയിൽ മുന്നിലാണ്. 40 സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കാൻ സാധ്യത. 18 സീറ്റുകളിൽ ബിജെപി വിജയിച്ച് കഴിഞ്ഞു. ഏഴ് സീറ്റുകളിൽ കൂടി ബിജെപി സ്ഥാനാർത്ഥികൾ മുന്നിലാണ്. ഹിമാചലിൽ 25 മണ്ഡലങ്ങൾ ബിജെപി സ്വന്തമാക്കുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. സ്വതന്ത്രരായ മൂന്ന് പേരും സംസ്ഥാനത്ത് വിജയിച്ചു. അതേസമയം ആംആദ്മിക്ക് ഒറ്റ സീറ്റുകളും ഹിമാചലിൽ നേടാനായില്ല. സംസ്ഥാനത്ത് സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. ഇവിടെ കോൺഗ്രസാണ് വിജയം നേടിയത്.
Comments