തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മൗൻദൗസ് ചുഴലിക്കാറ്റ്. ഇതിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം മഴ കനക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് വെള്ളിയാഴ്ചയോടെ തീരം തൊടുമെന്നാണ് സൂചന. തെക്കൻ ആന്ധ്രാ പ്രദേസ് തീരത്തെത്തി പുതുച്ചേരിയ്‌ക്കും, ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ മണിക്കൂറിൽ 75 കിലോ മീറ്റർവരെ വേഗതയിലാകും കരയിലേക്ക് പ്രവേശിക്കുക. കേരളത്തിന് പുറേ മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും.
മഴയുടെ സാഹചര്യത്തിൽ വെള്ളിയാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്ച മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും മഴ ലഭിക്കും. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments