തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് കുറ്റം സമ്മതം നടത്തിയത് എന്നാണ് ഗ്രീഷ്മയുടെ രഹസ്യ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് ഗ്രീഷ്മ മൊഴിമാറ്റി പറഞ്ഞത്.
അമ്മയേയും അമ്മാവനെയും കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റ സമ്മതം നടത്തിയത്. ഷാരോണിനെ കൊലപ്പെടുത്താനായി ജ്യൂസില്‍ പലതവണ കീടനാശിനി കലര്‍ത്തി നൽകിയെന്നായിരുന്നു കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഗ്രീഷ്മ കുറ്റ സമ്മതം നടത്തിയിരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ രഹസ്യമൊഴിയില്‍ ഗ്രീഷ്മ നിഷേധിച്ചു.
ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞിരുന്നു. വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ കാമുകനായ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തി നൽകുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍, കോടതിയിൽ ഈ മൊഴിയെല്ലാം ഗ്രീഷ്മ മാറ്റി പറഞ്ഞു. കേസില്‍ നിന്നും രക്ഷപ്പെടാൻ അഭിഭാഷകന്‍ ഉപദേശിച്ച് കൊടുത്തത് പ്രകാരമാവാം ഗ്രീഷ്മ മൊഴി മാറ്റിയത് എന്ന് അന്വേഷണ സംഘം പറയുന്നു.
Comments