ഷിംല: ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പേരുകളിൽ പ്രതിഭാ സിംഗിനെ പരിഗണിക്കാൻ സാദ്ധ്യത കുറവെന്ന് സൂചന. പാർട്ടി സംസ്ഥാന അദ്ധ്യക്ഷ കൂടിയായ പ്രതിഭാ സിംഗിനായി കഴിഞ്ഞ ദിവസങ്ങളിൽ അണികൾ പരസ്യമായി രംഗത്തെത്തിയിരുന്നു. തീരുമാനം ഹൈക്കമാൻഡിന് വിട്ട സാഹചര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ ഒത്തുതീർപ്പ് നീക്കങ്ങളിൽ പ്രതിഭയെ ഒഴിവാക്കാനാണ് സാദ്ധ്യത എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖു, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായിരുന്ന
മുകേഷ് അഗ്‌നിഹോത്രി, മുതിർന്ന പാർട്ടി നേതാവ് രജീന്ദർ റാണ എന്നിവരുടെ പേരുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. എംഎൽഎമാരിൽ നിന്ന് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് നിലവിൽ ഹൈക്കമാൻഡ് തീരുമാനം.
പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ സംസ്ഥാനത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരും. നിലവിൽ എംപിയായ പ്രതിഭ രാജിവെക്കുന്ന ഒഴിവിലും മറ്റൊന്ന് എംഎൽഎ സ്ഥാനത്തേക്കും. പക്ഷെ ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വിജയിക്കാനാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് തീരുമാനം. തിരഞ്ഞെടുപ്പിൽ വിജയിച്ച അനുകൂല സാഹചര്യം ഇത് ഇല്ലാതാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
ഇതിന് പകരം പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിന് ക്യാബിനറ്റ് പദവി നൽകുമെന്നാണ് വിവരം. 25 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് പ്രതിഭാ സിംഗ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈക്കമാൻഡ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല.
പ്രതിഭാ സിംഗിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അവരുടെ അനുയായികൾ ഇന്നലെ രംഗത്തെത്തിയിരുന്നു. എഐസിസി നിരീക്ഷകൻ ഭൂപേഷ് ഭാഗേലിന്റെ വാഹനം തടഞ്ഞായിരുന്നു അനുയായികളുടെ പ്രതിഷേധം. ഇതോടെയാണ് ഇവരെ മാറ്റിനിർത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തീരുമാനിക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന ചുമതലയുളള നേതാവ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കം രൂക്ഷമായതോടെ എംഎൽഎമാർക്ക് പൊതുവിൽ സ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാതെ വരികയായിരുന്നു. തുടർന്നാണ് തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷന് വിട്ടുകൊണ്ട് പ്രമേയം പാസാക്കിയത്. ഇന്നലെ വൈകിട്ട് ചേർന്ന പുതിയ സമാജികരുടെ നിയമസഭാ കക്ഷി യോഗത്തിലായിരുന്നു തീരുമാനം.
Comments