2022 ഫിഫ ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് ശേഷം ആദ്യ പ്രതികരണവുമായി താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് വിജയമെന്ന സ്വപ്‌നത്തിനായി കഠിനമായി പൊരുതി. രാജ്യത്തോടും സഹതാരങ്ങളോടും മുഖം തിരിച്ചിട്ടില്ലെന്നും കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്നും റൊണാൾഡോ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ പോർച്ചുഗലിന് വേണ്ടിയുൾപ്പെടെ നിരവധി അന്താരാഷ്‌ട്ര കിരീടങ്ങൾ നേടി, പക്ഷേ ഏറ്റവും സമുന്നതമായി കരുതുന്ന ലോകകപ്പ് നേടി നമ്മുടെ രാജ്യത്തിന്റെ പേര് ഉയർത്തുകയെന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു.
അതിന് വേണ്ടി പൊരുതി, കഠിനമായി തന്നെ പൊരുതി. ലോകകപ്പിൽ 5 തവണ പോർച്ചുഗലിനായി ഗോളുകൾ നേടാൻ കഴിഞ്ഞു. മികച്ച കളിക്കാരുടെയും ദശലക്ഷക്കണക്കിന് പോർച്ചുഗീസുകാരുടെയും പിന്തുണയിൽ രാജ്യത്തിനായി എല്ലാം നൽകി.
എന്നാൽ ആ സ്വപ്‌നം ഇന്നലെ അവസാനിച്ചു. ഒരുപാട് പേർ പലതും പറഞ്ഞു, എഴുതി, ഊഹിച്ചു, പക്ഷെ പോർച്ചുഗലിനോടുള്ള എന്റെ സമർപ്പണബോധം ഒരുനിമിഷത്തേക്ക് പോലും മാറിയിരുന്നില്ല. എല്ലാവരുടെയും ലക്ഷ്യത്തിനോടൊപ്പമാണ് ഞാൻ പോരാടിയത്. എന്റെ സഹപ്രവർത്തകർക്കും രാജ്യത്തിനുമെതിരെ ഒരിക്കലും മുഖംതിരിച്ചിട്ടില്ല. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. പോർച്ചുഗലിന് നന്ദി. സ്വപ്‌നം എന്നും സ്വപ്‌നമായി തന്നെ നിലനിർത്തിയ ഖത്തറിനും നന്ദി.”
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ മത്സരത്തിലായിരുന്നു മൊറോക്കോയോട് പോർച്ചുഗൽ തോറ്റത്. ഇതോടെ ഖത്തർ ലോകകപ്പിൽ നിന്നും പറങ്കിപ്പട പുറത്തായിരുന്നു. മത്സരത്തിന് ശേഷം വിങ്ങിപ്പൊട്ടിയാണ് റൊണാൾഡോ ഡ്രസിംഗ് റൂമിലേക്ക് പോലുമെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഫുട്‌ബോൾ ആരാധകരെ ഏറെ വേദനയിലാഴ്‌ത്തുകയും ചെയ്തിരുന്നു.
Comments