തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വിസിമാർക്ക് ഇന്ന് നിർണ്ണായകദിനം. ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ ഹിയറിങ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വിസിമാർ ഹാജരാകണമെന്നാണ് രാജ്ഭവൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരിട്ട് ഹാജരാകുന്നതിന് പകരം വിസിമാർക്ക് അഭിഭാഷകരെ ചുമതലപ്പെടുത്താമെന്നും രാജ്ഭവൻ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർവകലാശാല വിസിമാരുടെ നിയമനത്തിൽ സർക്കാർ പോര് തുടരുന്നതും ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബില്ല് നിയമസഭാ പരിഗണനയിലിരിക്കവെയാണ് ഗവർണ്ണറുടെ നിർണ്ണായക നീക്കങ്ങൾ. കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴികെയുള്ളവർക്കാണ് ഹിയറിങ്ങിനെത്താനുള്ള നിർദ്ദേശം. വിസിമാർ നൽകുന്ന വിശദീകരണം തൃപ്തമായില്ലെങ്കിൽ ഗവർണർ സ്വീകരിക്കുന്ന നടപടികൾ നിർണ്ണായകമാകും. വിശദീകരണം പരിശോധിച്ച ശേഷം കോടതിവിധി നോക്കിയാണ് ഗവർണർ നടപടികളിലേക്ക് കടക്കുക.
വിഷയം വലിച്ചുനീട്ടാതെ അവസാനിപ്പിക്കാനുള്ള നടപടികളാണ് രാജ്ഭവൻ സ്വീകരിക്കുന്നത്. വിശദീകരണമാവശ്യപ്പെട്ട നോട്ടീസിൻ മേൽ നടപടികൾ വേഗത്തിലാക്കാനാണ് ഗവർണറുടെ ശ്രമം. അതേസമയം ഗവർണറെടുക്കുന്ന നടപടികൾ സംസ്ഥാനത്തെ സർവകലാശാലകൾക്കും സർക്കാരിനും കൂടുതൽ വെല്ലുവിളിയാണ്. കേരളാ സർവകലാശാലയിലെ വിസി നിയമനമുൾപ്പടെയുള്ള വിഷയത്തിൽ കോടതിയിൽ നിന്നുള്ള തിരിച്ചടികൾക്ക് പിന്നാലെ ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾ ഇടത് നേതാക്കൾക്കും നിർണ്ണായകമാകും.
Comments