കൊച്ചി: ഒരു കാലത്ത് സിനിമാ പ്രേമികൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ഹരികൃഷ്ണൻസ് എന്ന ഫാസിൽ ചിത്രത്തിന്റെ ക്ലൈമാക്‌സ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തി ചിത്രീകരിച്ച ഇരട്ട ക്ലൈമാക്‌സ് മലയാളികൾക്കിടയിൽ എന്നും സംസാര വിഷയമായിട്ടുണ്ട്. തെക്കൻ കേരളത്തിൽ മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തിയും വടക്കൻ കേരളത്തിൽ മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തിയുമാണ് തീയേറ്ററുകളിൽ ക്ലൈമാക്‌സ് ചിത്രീകരിച്ചതെന്നായിരുന്നു പലരും മനസിലാക്കിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി നടൻ മമ്മൂട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഹരികൃഷ്ണൻസ് ചിത്രത്തിലെ ഇരട്ട ക്ലൈമാക്‌സ് പ്രചാരണോപാധി മാത്രമായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. ഒരേ പ്രേക്ഷകനെ രണ്ടുതവണ തീയേറ്ററുകളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രിന്റ് അയച്ചവർക്ക് പറ്റിയ പിശകാണ് ഒരേ ക്ലൈമാക്‌സ് ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമെത്താൻ ഇടയാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. ഗോവ ഗവർണറായ പി.എസ് ശ്രീധരൻപിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സിറിയക് ജോസഫ് ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയെക്കുറിച്ച് പരാമർശം നടത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
”ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ട് പേരും ചേർന്ന് ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു. ഒടുവിൽ ആ പെൺകുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചാരണോപാധിയായി രണ്ടുതരം അന്ത്യങ്ങൾ വെച്ചിരുന്നു. ഒന്ന് കൃഷ്ണന് കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തീയേറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ രണ്ട് ക്ലൈമാക്‌സും കാണാൻ ആളുകൾ തീയേറ്ററിൽ വരുമെന്ന ഒരു ദുർബുദ്ധിയോട് കൂടി അഥവാ സുബുദ്ധിയോട് കൂടി ചെയ്ത കാര്യമാണ്. ” മമ്മൂട്ടി പറഞ്ഞു.
ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. 1998ൽ പുറത്തിറങ്ങിയ ചിത്രം ഇരട്ട ക്ലൈമാക്‌സിന്റെ പേരിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം സിനിമയെക്കുറിച്ച് പരാമർശമുണ്ടായപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു മമ്മൂട്ടി.
Comments