കൊച്ചി: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള എഴുതിയ 182 പുസ്തകങ്ങളുടെ പ്രദർശനവും സംവാദവും കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയിൽ നടന്നു. ജസ്റ്റിസ് സിറിയക് ജോസഫാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ‘എഴുത്താഴം @182’ എന്ന പേരിലായിരുന്നു ചടങ്ങ്. പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകപ്രദർശന ഹാളിന്റെ ഉദ്ഘാടനവും മെഗാസ്റ്റാർ മമ്മൂട്ടിയാണ് നിർവ്വഹിച്ചത്.
”ശ്രീധരൻപിള്ള സർ ഇതുവരെ തയ്യാറാക്കിയത് 182 പുസ്തകങ്ങളാണ്. 182-ാം പുസ്തകം ഇപ്പോൾ പ്രകാശനം ചെയ്യുന്നു. ഇത് വലിയൊരു അത്ഭുതമാണ്. ഇതെല്ലാം തയ്യാറാക്കാൻ ഇതെവിടുന്നാണ് ഇത്രയുമധികം സമയം അദ്ദേഹത്തിന് കിട്ടുന്നത്. ഞാനൊക്കെ ഒരു കത്തെഴുതാൻ തന്നെ 2-3 ദിവസമെടുക്കും. ഇക്കണക്കിന് 182 പുസ്തകങ്ങൾ ഒക്കെ എഴുതുക എന്നുപറഞ്ഞാൽ വലിയ ടാസ്‌ക് തന്നെയാണ്. വിറക് കീറുന്നത് പോലെയോ, വെള്ളം കോരുന്നതുപോലെയോ, ചുമട് ചുമക്കുന്നതുപോലെയോ ശാരീരിക അദ്ധ്വാനം കൊണ്ട് നടക്കുന്ന ഒന്നല്ല. അങ്ങനെ പറ്റുമായിരുന്നുവെങ്കിൽ നമ്മളൊക്കെ എത്ര പുസ്തകം എഴുതുമായിരുന്നു. തലയിൽ എന്തെങ്കിലുമൊന്ന് ലയിപ്പിച്ച്, അത് ഉറപ്പിച്ച്, തീരുമാനിച്ച്, സത്യസന്ധതയോടെ എഴുതുക എന്നുള്ളത് വലിയൊരു സപര്യ തന്നെയാണ്. അദ്ദേഹം പല ജോലികൾക്കിടയിലും ഇത് ചെയ്ത് തീർത്തു.” മമ്മൂട്ടി പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി കെ.വി തോമസ്, മുൻ ഡിജിപി അഡ്വ. ടി. അസഫ് അലി, ശ്രീശൈലം ഉണ്ണികൃഷ്ണൻ (ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ), ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്, പ്രശസ്ത നോവലിസ്റ്റ് അബ്രഹാം മാത്യു, ഡോ. ജെ.പ്രമീള ദേവി (മുൻ കേരള വുമൺസ് കമ്മീഷൻ മെമ്പർ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Comments