തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലാണെന്ന് ഇവിടെ മാത്രമല്ല രാജ്യമാകെ അംഗീകരിച്ചിട്ടുളള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ ക്രിമിനലുകളുടെ സ്വാധീനവും പോലീസുകാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുന്നതുമായ സാഹചര്യത്തിൽ ക്രമസമാധാന നിലയെക്കുറിച്ച് സമൂഹത്തിൽ ആശങ്കവർദ്ധിച്ചതായും ഇക്കാര്യം ചർച്ചയ്‌ക്കെടുക്കണെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി
പോലീസ് സേനയിൽ രാഷ്‌ട്രീയ വൽക്കരണവും ക്രിമനൽ വൽക്കരണവും അധികമാകുന്നുവെന്ന ആരോപണം ഇന്നത്തെ കേരളത്തിന്റെ സാഹചര്യം അറിയാവുന്ന ഒരാൾക്കും സാധാരണ നിലയിൽ ഉന്നയിക്കാനാകാത്ത കാര്യമാണ്. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം ആശ്ചര്യജനകമാണ്. ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ പോലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവ്വെപ്രകാരം കേരള പോലീസിന് സത്യസന്ധതയ്‌ക്കും കാര്യക്ഷമതയ്‌ക്കുമുളള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിന് മികവ് പുലർത്തിയ സംസ്ഥാന ഫോറൻസിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ മികച്ച അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു കേസ് അന്വേഷണത്തിലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ അന്വേഷണം കാര്യക്ഷമമല്ലെന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാനാകില്ല. അടുത്തിടെയുണ്ടായ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഷാരോൺ വധക്കേസും നരബലിയും ഉൾപ്പെടെ അന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുളള നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും വിശദീകരിച്ചു.
രാഷ്‌ട്രീയ വൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പോലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയരുന്ന എല്ലാ കേസുകളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടാൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുളള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു.
മോഷണ കേസുകളിൽ ഉൾപ്പെടെ പോലീസുകാർ പ്രതികളാകുന്ന സാഹചര്യം വർദ്ധിച്ചതോടെ ആയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.
Comments