കൊച്ചി : തുടർ ഭരണം ലക്ഷ്യമിട്ട് മുസ്ലീം ലീഗിനെ പാട്ടിലാക്കാനൊരുങ്ങി സിപിഎം. യുഡിഎഫിൽ അസംതൃപ്തരായ ലീഗിനെ എൽഡിഎഫിൽ എത്തിക്കാൻ സിപിഎം കരുക്കൾ നീക്കി തുടങ്ങി. വിഴിഞ്ഞം വിഷയത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ വോട്ടുകൾ ചോരുമെന്ന നിഗമനത്തിൽ മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് സിപിഎം നീക്കം.
മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത്. എം വി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. കോൺഗ്രസിലെ ഉൾപാർട്ടി പോരിൽ അസംതൃപ്തരായ ലീഗിനെ മുതലെടുക്കാനാണ് സിപിഎം നീക്കം നടത്തുന്നത്.
അതേസമയം ലീഗിലെ മുൻനിരനേതാക്കൾക്ക് ഉൾപ്പെടെ യുഡിഎഫ് വിടണം എന്നവികാരം ശക്തമാണ്. ആ നീക്കത്തെ മുതലെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎം നേതാക്കൾ ആരും ലീഗിനെ പിന്തുണച്ച് രംഗത്തെത്താത്തത് ശ്രദ്ധേയമാണ്.
പിണറായി വിജയന്റെ പിൻഗാമിയായി മുഹമ്മദ് റിയാസിനെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ സിപിഎം ശ്രമിക്കുമ്പോൾ ലീഗിന്റെ പിന്തുണ കൂടി അനിവാര്യമാണ്. എന്നാൽ മുസ്ലീം ലീഗ് എൽഡിഎഫിലേക്ക് വരുമ്പോൾ മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ഭയം സിപിഐക്കുണ്ട്.
മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ കാനം രാജേന്ദ്രൻ തന്നെ അതൃപ്തി പ്രകടമാക്കി രംഗത്തെത്തിയത് പ്രതിഷേധത്തിന്റെ ഭാഗമാണ്. അടുത്ത ആഴ്ച ചേരുന്ന മുന്നണി യോഗത്തിൽ സിപിഎമ്മിന്റെ മുസ്ലീം ലീഗ് പ്രീണനം ചർച്ചയാകും. അവിടെ സിപിഐ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാണ്. അതേസമയം സിപിഐ നേതാക്കളെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയടക്കം ശ്രമങ്ങൾ ആരംഭിച്ചു.
Comments