പത്തനംതിട്ട : അടൂരിൽ ദിവ്യാംഗയായ വിധവയേയും അമ്മയേയും കബളിപ്പിച്ച് സിപിഎം നേതാക്കൾ പണംതട്ടി. കരുവാറ്റ സ്വദേശി വിജയശ്രീയുടെ ഭൂമിയുടെ പ്രമാണം പണയപ്പെടുത്തി വായ്പയെടുത്താണ് തട്ടിപ്പ്. സിപിഎം ഏരിയ കമ്മിറ്റി അംഗം എസ് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. വിജയശ്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗമായ എസ് ശ്രീനിയെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു.
രോഗബാധിതയായ വിജയശ്രീയുടെ ചികിത്സാ സഹായത്തിന് വായ്പയെടുക്കാൻ എന്ന പേരിലാണ് പത്തു വർഷങ്ങൾക്ക് മുൻപ് വിജയശ്രീയുടേയും അമ്മയുടേയും പേരിലുള്ള 78 സെന്റ് സ്ഥലം ഏനാത്ത് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയത്. തുടർന്ന് സിപിഎം നേതാക്കളായ ഷാജികുമാറും എസ് ശ്രീനിയും പതിനഞ്ച് ലക്ഷം രൂപ വായ്പയെടുത്തു. വിജയശ്രീയുടെ കുടുംബ സുഹൃത്തും അയൽവാസിയുമായ ഷാജികുമാറാണ് വീട്ടിൽ നിന്ന് ഭൂമിയുടെ രേഖകൾ വാങ്ങിയത്. ചികിത്സാസഹായത്ത് എന്ന പേരിൽ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങി.
ചികിത്സയ്‌ക്കുള്ള പണം സുഹൃത്ത് നൽകിയതോടെ വായ്പ വേണ്ടെന്ന് വിജയശ്രീ നേതാക്കളെ അറിയിച്ചു. എന്നാൽ 2014 ൽ വായ്പയും പലിശയും തിരിച്ചടക്കണമെന്ന് ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ വിവരം വിജയശ്രീ അറിയുന്നത്.
ഇതിനിടെ വായ്പയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തെന്നും പണം വേഗത്തിൽ അടയ്‌ക്കുമെന്നും കാണിച്ച് ഷാജികുമാറും ശ്രീനിയും വിജയ ശ്രീയുമായി എഗ്രിമെന്റും ഉണ്ടാക്കി. വർഷങ്ങൾ കഴിയുതോറും പലിശ കൂടുന്നതല്ലാതെ നേതാക്കാൾ പണം തിരിച്ചടയ്‌ക്കാതെ വന്നതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം ശ്രീനിയേയും ഷാജിയേയും പ്രതി ചേർത്ത് ഏനാത്ത് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരെയും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.
Comments