കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും പണം തട്ടിയെടുത്തത് ഒറ്റയ്‌ക്കെന്ന് പ്രതി റിജിൽ. ബാങ്കിൽ നിന്നും ഭവന വായ്പയായി എടുത്ത പണം ഓഹരിവിപണിയിൽ നഷ്ടമായി. ഇതേ തുടർന്നാണ് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയത് എന്നും ബാങ്കിലെ ബ്രാഞ്ച് മാനേജരായ റിജിൽ ചോദ്യം ചെയ്യലിൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ഭവന വായ്പയായി 50 ലക്ഷം രൂപയാണ് റിജിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും എടുത്തത്. ഇത് ഓഹരിവിപണിയിൽ നിക്ഷേപിച്ചു. എന്നാൽ പണം നഷ്ടമായി. ഇതോടെ റിജിൽ വീടുപണി പൂർത്തിയാക്കുന്നതിനായി കോർപ്പറേഷന്റെ പണം ഉപയോഗിക്കുകയായിരുന്നു.
25 ലക്ഷം രൂപയോളമാണ് ഓഹരി വിപണിയിൽ നഷ്ടമായത്. ഈ ലോണിന്റെ ഇഎംഐ അടച്ചിരുന്നത് കോർപ്പറേഷന്റെ അക്കൗണ്ടിലെ പണം കൊണ്ടാണെന്നും റിജിൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഒറ്റയ്‌ക്കാണ് പണം തട്ടിയത്. ഇതിൽ ഏഴ് ലക്ഷം രൂപ ഓൺലൈൻ ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയെന്നും റിജിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റിജിലിനെ ഇന്ന് വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. ഇതിനായി ഇയാളെ ഇന്നലെ രാത്രിയോടെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിജിലിനെ ചോദ്യം ചെയ്തത്.
Comments