ജനീവ: ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവുമായി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച വിവരങ്ങൾ ചൈനയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. കൊറോണ വൈറസിന്റെ ഉത്ഭവം മനസിലാക്കുന്നതിനും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചൈനയിലെ വുഹാനിലാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ ഉത്ഭഭവിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറവും അപകടകാരിയായി തുടരുകയാണ് കൊറോണ വൈറസ്. എങ്ങനെയാണ് വൈറസ് ഭൂമിയിലെത്തിയതെന്ന് സംബന്ധിച്ച ചർച്ചകൾ ഇന്നും പുരോഗമിക്കുകയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ കഴിവുള്ള ശ്വാസകോശ രോഗകാരിയായി തുടരുകായണ് സാർസ്-കോവ് 2.
ഇതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് രണ്ട് പ്രധാന സാധ്യതകളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവിക സൂനോട്ടിക് സ്പിൽ ഓവറിന്റെ ഫലമായോ അല്ലെങ്കിൽ ഗവേഷണവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ അതിന്റെ അനന്തരഫലമായോ ആകാം വൈറസ് മനുഷ്യരെ ബാധിച്ചതെന്നുമാണ് വിദഗ്ധരുടെ വാദം. ഇപ്പോഴും ഈ മാരക വൈറസ് അന്താരാഷ്‌ട്ര തലത്തിൽ അടിയന്തരാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2023 ജനുവരിയിൽ ചേരുന്ന കൊറോണ അടിയന്തര സമിതിയുടെ അടുത്ത യോഗത്തിൽ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ച ചെയ്യുമെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ പറഞ്ഞു. വൈറസ് പൂർണമായും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments