ദോഹ: സെമിഫൈനലിലെ വിജയത്തെ തുടർന്ന് ഡ്രസിങ്ങ് റൂമിൽ അർജന്റീനിയൻ താരങ്ങൾ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ. നിക്കോളാസ് ഒട്ടാമെൻഡി പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ ഉളളടക്കമാണ് വിവാദമായത്. ദൃശ്യത്തിൽ അർജന്റീനയുടെ താരങ്ങൾ ഫോക്ക്ലാൻഡ് യുദ്ധത്തെ പരാമർശിക്കുന്ന ഒരു ഗാനം ആലപിക്കുന്നു. ഈ ഗാനത്തിൽ ഇംഗ്ലീഷ് വിരുദ്ധതയും അശ്ലീലവും അടങ്ങിയിട്ടുളളതായി ആരോപണമുണ്ട്. പരമ്പരാഗത വൈരികളായ ബ്രസീലിനെയും അർജന്റീനിയൻ താരങ്ങൾ പരിഹസിക്കുന്നുണ്ട്. അഞ്ച് തവണ ചാമ്പ്യന്മാർ ആയവർ കുഴഞ്ഞു വീണുവെന്നാണ് ബ്രസീലിനെതിരെയുളള പരിഹാസം. 2018ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ 3-0ന് തോൽപ്പിച്ച് കോപ്പ അമേരിക്കൻ ചാമ്പ്യന്മാർ ലോകകപ്പ് ഫൈനലിലെത്തിയത്. അർജന്റീനയുടെ ആറാം ഫൈനൽ പ്രവേശനമാണിത്.
സെമിയിൽ ക്യാപ്റ്റൻ ലയണൽ മെസ്സി ഗോൾ അടിക്കുകയും അസിസ്റ്റും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടി ടീമിന്റെ ജയം ഉറപ്പാക്കി. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസുമായി അർജന്റീന ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഗ്രൂപ്പിൽ മെക്സിക്കോയ്‌ക്കെതിരായ അർജന്റീനയുടെ 2-0 വിജയത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നടന്ന ആഹ്ലാദ രംഗങ്ങളും വിവാദം സൃഷ്ടിച്ചിരുന്നു.
Comments