ഹൈദരാബാദ്: ബിരിയാണിയോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. നമ്മുടെ ബിരിയാണി ഇഷ്ടം വെളിപ്പെടുത്തുന്ന വാർഷിക റിപ്പോർട്ടാണ് സ്വിഗ്ഗിയും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മിനിറ്റിൽ 137 പ്ലേറ്റ് ബിരിയാണിയാണ് 2022ൽ നാം ഓർഡർ ചെയ്ത് വരുത്തിയതെന്ന് സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021ൽ ഇത് 115 ആയിരുന്നു. 2022 ആകുമ്പോഴേക്കും 137 ആയി ഉയർന്നു. ഇതിൽ ബിരിയാണികളുടെ രാജ്ഞിയായി തുടരുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. സ്നാക്ക്സിലേക്ക് വന്നാൽ അവിടെയും രസകരമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയങ്കരമായ സ്‌നാക്ക് ആയി സ്വിഗ്ഗി അടയാളപ്പെടുത്തുന്നത് സമൂസയെയാണ്. രണ്ടാം സ്ഥാനം പാവ് ബജിക്കാണുള്ളത്. പോപ് കോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏകദേശം 20 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പോപ് കോൺ ഓർഡർ ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും രാത്രി പത്ത് മണിക്ക് ശേഷമാണ്.
ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട ഡെസേർട്ട് ഗുലാബ് ജാമുൻ ആണ്. 27 ലക്ഷം പേർ ഗുലാബ് ജാമുൻ ഓർഡർ ചെയ്തപ്പോൾ 16 ലക്ഷം പേർ ഓർഡർ ചെയ്തത് രസമലായും (rasmalai )10 ലക്ഷം ഓർഡറുകൾ ലഭിച്ചത് ചോക്കോ ലാവ കേക്കിനുമാണ്.
ചില ഉപഭോക്താക്കൾ വിചിത്രമായ പലതും സ്വിഗ്ഗിയിൽ സർച്ച് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്രോൾ, മമ്മി, സോഫ, ബെഡ്, അടിവസ്ത്രങ്ങൾ എന്നിവയെല്ലാം ഫുഡ് ഡെലിവറി ചെയ്യുന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾ തിരഞ്ഞിട്ടുണ്ട്. മീറ്റ് കാറ്റഗറിയിൽ (meat) ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ടത് ചിക്കനാണ്. ഇത് ഏറ്റവുമധികം ഡെലിവറി ചെയ്യപ്പെട്ട നഗരം ബെംഗളൂരു ആണെന്നും സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
Comments