ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്‌കൂൾ മാനേജരുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു. റഹ്മാനിയ ഇന്റർമീഡിയേറ്റ് കോളേജിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അലിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ സ്‌കൂൾ മാനേജർ സീഷാൻ അലിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 10നായിരുന്നു സംഭവം. ക്ലാസിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ സീഷാൻ മർദ്ദിച്ചത്. മറ്റ് അദ്ധ്യാപകർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദ്ദനം തുടരുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ മറ്റ് അദ്ധ്യാപകർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടി ആദ്യ ദിവസം. പിന്നീട് ആരോഗ്യനില വഷളായതോടെ ചണ്ഡീഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടി മരിച്ചത്.
സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. നരഹത്യകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുക്കും.
Comments