കോഴിക്കോട്: ബഫർ സോൺ സമര പ്രഖ്യാപനത്തിനെതിരെ വനം മന്ത്രി എ.കെ ശശീന്ദ്രൻ. കർഷക സംഘടനകളെ മുൻനിർത്തി രാഷ്‌ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും, സുപ്രീം കോടതി നിർദേശ പ്രകാരമാണ് സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ ഉപഗ്രഹ സർവേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. സർവ്വേയിൽ ചില സ്ഥലങ്ങളിൽ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പരാതികൾ വരുമെന്ന് സർക്കാരിന് നേരത്തെ അറിയാമായിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കേ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന്മേൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാൽ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ മാത്രമേ റിപ്പോർട്ടിലുള്ളത്.
കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റവിൽ ഏഴ് പഞ്ചായത്തുകളാണ് ബഫർ സോണിലുള്ളത്.ജനുവരി ആദ്യം സുപ്രീംകോടതി ബഫർ സോൺ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികൾ വേഗത്തിലാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
Comments