ഗ്വാളിയർ: ആദ്യ പ്രസവത്തിൽ യുവതിക്ക് ജനിച്ചത് നാല് കാലുകളുള്ള പെൺകുഞ്ഞെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. കമല രാജ ആശുപത്രിയിൽ ബുധനാഴ്ചയാണ് നാല് കാലുകളുമായി പെൺകുഞ്ഞ് ജനിച്ചത്. സിക്കന്ദർകംപൂ മേഖലയിലെ ആരതി കുഷ്‌വാഹ എന്ന യുവതിയാണ് കാഴ്ചയിൽ വ്യത്യസ്തമായ കുഞ്ഞിന് ജന്മം നൽകിയത്.
കാലുകളുടെ എണ്ണം കൂടുതലാണെങ്കിലും കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 2.3 കിലോ ഗ്രാം ഭാരമാണ് കുഞ്ഞിനുള്ളത്. അതേസമയം കൂടുതലായുള്ള രണ്ട് കാലുകൾ പ്രവർത്തനരഹിതമാണെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയിലൂടെ ഈ രണ്ട് കാലുകൾ നീക്കം ചെയ്യാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
വൈദ്യശാസ്ത്രത്തിൽ ഇസ്ചിയോപാഗസ് എന്നറിയപ്പെടുന്ന അവസ്ഥയാണ് പെൺകുഞ്ഞിന് സംഭവിച്ചിരിക്കുന്നത്. ഭ്രൂണം രണ്ടാകുന്ന അവസ്ഥയാണിത്. ഇവിടെ പെൺകുഞ്ഞിന്റെ അരയ്‌ക്ക് താഴെയാണ് ഇത്തരത്തിൽ രണ്ടായത്. തുടർന്ന് രണ്ടിടത്തും ശരീരഭാഗങ്ങൾ വളരാൻ തുടങ്ങി. തൽഫലമായാണ് നാല് കാലുകൾ രൂപപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു.
നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് കുഞ്ഞ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തിന് വൈരൂപ്യമോ തകരാറുകളോ ഉണ്ടോയെന്ന കാര്യമാണ് വൈദ്യസംഘം പരിശോധിക്കുന്നത്. നിരീക്ഷണം പൂർത്തിയായാൽ ശസ്ത്രക്രിയയിലൂടെ കൂടുതലായുള്ള രണ്ട് കാലുകൾ നീക്കം ചെയ്യും.
Comments