കൊച്ചി: പുള്ളാവൂരിൽ അടക്കം കേരളത്തിൽ അങ്ങോളമിങ്ങോളമായി മെസ്സിയുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നിരുന്നു. ഇതാ ലോകകപ്പ് ഫൈനൽ അടുത്തിരിക്കെ കടലിനടിയിലും ഉയർന്നിരിക്കുകയാണ് മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ട്. ഫൈനലിലേക്ക് പ്രവേശിച്ചാൽ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന ആരാധാകന്റെ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ലക്ഷദ്വീപിലെ കവരത്തിയിലുള്ള അർജന്റീന ആരാധകനാണ് കക്ഷി. മുഹമ്മദ് സ്വാദിഖ് എന്ന മെസ്സി പ്രേമി ലോകകപ്പ് സെമി ഫൈനലിന് മുമ്പായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത്. ലോകത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ മെസ്സിയും കൂട്ടരും ക്രൊയേഷ്യയെ തകർത്ത് ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാദിഖിന്റെ പ്രഖ്യാപനം പോലെ കടലിനടിയിലും മെസ്സിയുടെ കട്ടൗട്ട് ഉയരുകയായിരുന്നു.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കടലിനടിത്തട്ടിലെ മെസ്സിയും ഇപ്പോൾ വൈറലാണ്. ലക്ഷദ്വീപിൽ നിന്നുള്ള അർജന്റീന സ്‌നേഹം ലോകമെമ്പാടും അറിയട്ടെയെന്നാണ് സ്വാദിഖ് പറയുന്നത്. അറബിക്കടലിനടിയിൽ 15 മീറ്റർ താഴ്ചയിലാണ് ലയണൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂബാ സംഘത്തിന്റെ സഹായത്തോടെയാണ് ഇതു ചെയ്തത്. പവിഴപ്പുറ്റുകൾക്കിടയിൽ പുഞ്ചിരിയോടെ നിൽക്കുന്ന മെസ്സിയുടെ ചിത്രം ലോകം മുഴുവൻ പ്രചരിക്കുകയാണ്.
Comments