വാഷിംഗ്ടൺ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ വീണ്ടും സ്വാഗതം ചെയ്ത് അമേരിക്ക. എല്ലാത്തരം അക്രമങ്ങൾക്കും വിരാമമിട്ട് നയതന്ത്രത്തിന്റെ പാത പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് യുഎസ് വീണ്ടും പിന്തുണച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ സ്വീകരിക്കുന്നതായും ഇന്ത്യ സ്വീകരിക്കുന്ന നടപടികളിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. റഷ്യയുമായുള്ള ഏർപ്പാടുകൾ സംബന്ധിച്ച് മറ്റ് രാജ്യങ്ങൾ അവരുടെ സ്വന്തം നിലപാടുകൾ സ്വീകരിക്കുമായിരിക്കാം, യുദ്ധത്തിന്റെ ആഘാതമേൽക്കുന്ന രാജ്യത്തിനൊപ്പമാകും അമേരിക്കയെന്നും സംഘർഷത്തിന്റെ ആഘാതങ്ങൾ കുറയ്‌ക്കുന്നതിലാകും ശ്രദ്ധ പുലർത്തുകയെന്നും പട്ടേൽ വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമുള്ള ഏതൊരു രാജ്യവും, സമാധാനത്തിലേർപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും അതിനായി ഏറെ പങ്കാളിത്തത്തോടെ അത് ചെയ്യണമെന്നും വക്താവ് ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധം തടയുന്നതിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പരാമർശിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ സമർഖണ്ഡിൽ നടന്ന എസ് സിഒ ഉച്ചകോടിയ്‌ക്കിടെ പ്രധാനമന്ത്രി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആഹാരം, ഇന്ധനം സുരക്ഷ, വളം എന്നിവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ചർച്ചയും നയതന്ത്രവും മാത്രമാണ് മുന്നോട്ടുള്ള പോംവഴിയെന്ന ആഹ്വാനം പ്രധാനമന്ത്രി മോദി ആവർത്തിക്കുകയും ചെയ്തിരുന്നു.
Comments