ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെ ജയിൽ മോചിതരാക്കിയത് ചോദ്യം ചെയ്ത ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഗുജറാത്തിലെ ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജിയായിരുന്നു തള്ളിയത്. പ്രതികളുടെ ജയിൽ ശിക്ഷയിൽ ഇളവ് നൽകരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
2022 മെയ്യിൽ കേസിലെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചു, അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും ജയിൽ മോചിതരാക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. തുടർന്ന് വിഷയത്തിൽ ഗുജറാത്ത് സർക്കാരിനോട് തീരുമാനമെടുക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
1992ലെ റെമിഷൻ നയപ്രകാരം പ്രതികളെ ജയിൽ മോചിതരാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിക്കുകയും വിഷയം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വിട്ടയച്ചു.
സുപ്രീംകോടതി നിർദേശമനുസരിച്ച് ഗുജറാത്ത് സർക്കാർ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്ത് ഇതോടെ പരാതിക്കാരിയായ ബിൽക്കിസ് ബാനു രംഗത്തെത്തി. എന്നാൽ സർക്കാർ നടപടി ശരിവച്ച് ബിൽക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹർജി തള്ളുകയായിരുന്നു സുപ്രീം കോടതി.
Comments