ദോഹ: അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ കാണാനായി നടൻ മോഹൻലാലും ഖത്തറിൽ. ഫൈനൽ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണെന്നും ആരു ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
”ഖത്തർ വളരെ മനോഹരമായാണ് ലോകകപ്പ് സംഘടിപ്പിച്ചത്. നിരവധി മലയാളികൾ ഇത്തവണ ഫൈനൽ കാണാനുണ്ട്. ഇവിടെയെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷം. വലിയൊരു ഇവന്റ് ആണിത്. മുമ്പും ഇതിന്റെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ ലോകകപ്പ് കാണാൻ ഏറെ ദൂരം സഞ്ചരിച്ചാണ് ഇവിടെയെത്തിയത്. മൊറോക്കയിൽ നിന്നാണ് ദോഹയിലേക്ക് വന്നത്. ഫൈനൽ കണ്ടതിന് ശേഷം തിരിച്ചുപോകും. ഇപ്പോൾ വലിയ ആകാംക്ഷയിലാണ്. ആരാണ് ജയിക്കുക എന്നൊന്നും പ്രവചിക്കാൻ സാധ്യമല്ല. ഇതൊരു ഗെയിമാണ്. പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ് ആണെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ ഫുട്‌ബോൾ നിലനിൽക്കുന്ന കാലത്തോളം മെസിയും റൊണാൾഡോയുമെല്ലാം ജനങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടാകും. ഇന്നത്തെ മത്സരത്തിൽ ആരുടെയും പക്ഷം പിടിക്കുന്നില്ല. അവസാന 50 സെക്കൻഡിൽ പോലും എന്തും സംഭവിക്കാം. അത്രയും സസ്‌പെൻസ് നിറഞ്ഞ ഒരു ഗെയിം കാണുന്ന ത്രില്ലിലാണ്. ” മോഹൻലാൽ പറഞ്ഞു.
ഇന്ത്യൻ സമയം രാത്രി 8.30ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത്. കിരീട നേട്ടത്തിനായി മുൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ജേതാക്കളായ ഫ്രാൻസും ഫൈനലിൽ ഏറ്റുമുട്ടും. 80,000ത്തിലധികം പേർക്ക് കളി കാണാനുള്ള അവസരം ലുസൈൽ സ്റ്റേഡിയത്തിലുണ്ടാകും. കലാശപ്പോരിന് നേർസാക്ഷിയാകാൻ ഏകദേശം അരലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് കണക്ക്.
Comments