സിയോൾ : ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ പതിച്ചതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. മധ്യദൂര മിസൈലുകളാണ് പരീക്ഷിച്ച തെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ടു മാസത്തിനകം ആണവ പോർമുന ഘടിപ്പിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തുടർച്ചയായി വിക്ഷേപിക്കുകയാണ്. ആ പരമ്പരയിലെ ഏറ്റവും പുതിയ ആരോപണമാണ് ദക്ഷിണ കൊറിയ കിം ജോംഗ് ഉന്നിനെതിരെ ആരോപിക്കുന്നത്.
മിസൈലുകൾ പകൽ സമയത്താണ് പരീക്ഷിച്ചത്. വടക്കൻ പോംഗ്യാൻ പ്രവിശ്യയിലെ തോംഗ്ചാംഗ് ആർഐ മേഖലയിൽ നിന്ന് 11.13നും 12.05നുമാണ് വിക്ഷേപണം നടന്നിരി ക്കുന്നത്. മിസൈലുകളെല്ലാം കുത്തനെ ആകാശത്തേയ്ക്കാണ് പായിച്ചിട്ടുള്ളത്. രണ്ടു മിസൈലുകളും പരമാവധി 500 കിലോമീറ്റർ സഞ്ചരിച്ച ശേഷം കടലിൽ പതിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.
തങ്ങൾക്കെതിരെ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ മുഴുവൻ ലംഘിച്ചാണ് ഉത്തര കൊറിയ ആണവ മിസൈലുകൾ തയ്യാറാക്കുന്നത്. ശക്തമായ പ്രതിരോധം തീർക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും ദക്ഷിണ കൊറിയ അറിയിച്ചു.
Comments