കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് അറിയിച്ചത്. സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ അറിയിച്ചതിലാണ് കോടതി വിമർശനം
കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്തരം അലംഭാവം പാടില്ല. പൊതുമുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ല. സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. അന്നേ ദിവസം ആഭ്യന്തര വകുപ്പ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
കഴിഞ്ഞ സെപ്തംബർ 23ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിൽ വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നൂറ് കണക്കിന് ബസുകൾ ഉൾപ്പെടെ അക്രമികൾ തകർത്തിരുന്നു. സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നേരത്തേയും നിർദ്ദേശിച്ചിരുന്നു.
Comments