ലോകകപ്പ് ഫുട്‌ബോളിൽ വീണ്ടും അർജന്റീന മുത്തമിട്ടപ്പോൾ നായകൻ ലയണൽ മെസ്സിയെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ. ആർജന്റീനയുടെ കിരീട നേട്ടത്തിനിടെ മെസ്സിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും തമ്മിൽ താരതമ്യപ്പെടുത്തലും സജീവമാണ്. 23കാരനായ എംബാപ്പെയുടെ ഇതുവരെയുളള പ്രകടനം വിലയിരുത്തിയാൽ ഇതേ പ്രായത്തിൽ മെസ്സിയേക്കാൾ മികച്ചതാണ് ഫ്രഞ്ച് താരത്തിന്റെ റെക്കോർഡ്.
നിലവിൽ എംബാപ്പെയുടെ പ്രായമത്തിൽ മെസ്സി 269 കളികളാണ് കളിച്ചത്. എംബാപ്പെ 302 കളികൾ പൂർത്തിയാക്കി. ഗോളുകളുടെ എണ്ണത്തിൽ എംബാപ്പെ ബഹുദൂരം മുന്നിലാണ്. 222 ഗോളുകളാണ് എംബാപ്പെ അടിച്ചതെങ്കിൽ ഇതേ പ്രായത്തിൽ മെസ്സി അടിച്ചത് 108 ഗോളുകൾ മാത്രമാണ്. മെസ്സി 82 ഗോളുകൾക്ക് അസിസ്റ്റ് ചെയ്തപ്പോൾ ഫ്രഞ്ച് താരത്തിന്റെ നേട്ടം 111 ആണ്.
അന്താരാഷ്‌ട്ര മത്സരങ്ങളിലും എംബാപ്പെയ്‌ക്ക് ആണ് മുൻതൂക്കം. ലയണൽ മെസ്സി 57 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എംബാപ്പെ 63 എണ്ണം തികച്ചു. അന്താരാഷ്‌ട്ര ഗോളുകളുടെ എണ്ണത്തിലും എംബാപ്പെ മെസ്സിയെ ബഹുദൂരം പിന്നിലാക്കി. അർജന്റീന നായകൻ 17 ഗോളുകൾ സ്‌കോർ ചെയ്തപ്പോൾ ഫ്രഞ്ച് യുവതാരത്തിന്റേത് 33 ആണ്.
പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയോടുളള പരാജയത്തിന് ശേഷം എംബാപ്പെ ട്വിറ്ററിൽ രേഖപ്പെടുത്തിയ വികാരനിർഭരമായ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. ഞങ്ങൾ തിരിച്ചെത്തുമന്നാണ് ഫ്രഞ്ച് ഭാഷയിലുളള വെറും രണ്ട് വാചകങ്ങൾ മാത്രമുളള കുറിപ്പിന്റെ പരിഭാഷ. ലോകകപ്പിൽ ഏഴ് കളിയിൽ നിന്ന് എട്ട് ഗോളടിച്ച് ഗോൾഡൻ ബൂട്ട് എംബാപ്പെ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ ഹാട്രികും 23കാരൻ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ഇതിഹാസ താരം പെലെയുടെ 12 ഗോൾ നേട്ടത്തിനൊപ്പം എംബാപ്പെ എത്തുകയും ചെയ്തു. 1966 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹേസ്റ്റ് മാത്രമാണ് ഇതിന് മുമ്പ് ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയത്.















