ഡിസംബർ 18, 2022.. അത് അർജന്റീനയെന്ന രാജ്യത്തിന്റെ ദിവസമായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് വേണ്ടി കാലം കാത്തുവച്ച ദിനം. ലോകകപ്പിൽ തീപ്പൊരി പ്രകടനം കാഴ്ചവെച്ച എംബാപ്പെയുടെ ഫൈനൽ മത്സരത്തിലെ ഹാട്രിക്കിനെ നിഷ്പ്രഭമാക്കിയ ദിവസം.. 36 വർഷത്തെ ദാഹം ശമിപ്പിച്ചുകൊണ്ട് അർജന്റീന വിശ്വവിജയികളായ ദിനം. ആഹ്ളാദത്തിന്റെ അലയൊലികൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മെസ്സിയെ എത്രയെത്ര വാഴ്‌ത്തിപ്പാടിയിട്ടും ആരാധകർക്ക് തൃപ്തി വരുന്നില്ലെന്നതാണ് സോഷ്യൽ മീഡിയയിലെ തരംഗങ്ങളും സൂചിപ്പിക്കുന്നത്.
പ്രമുഖ ഫുട്‌ബോൾ താരങ്ങളും മെസ്സിയെ അഭിനന്ദിച്ച് രംഗത്തെത്തുകയാണ്. ഇതിനിടെയാണ് വിഖ്യാത ബ്രസീലിയൻ സ്‌ട്രൈക്കറായ റൊണാൾഡോ നസാരിയോയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.
”ഫുട്‌ബോളിൽ നാം കേട്ടുപരിചയിച്ച എല്ലാ പ്രതികാര ബുദ്ധികളെയും ഒരു മൂലക്കിരുത്തിയ മനുഷ്യനാണിത്. ഒരുപാട് ബ്രസീലിയൻ ആരാധകരെ കണാനിടയായി. ലോകത്തിന്റെ പല ഭാഗത്തുമുള്ള നിരവധി ഫുട്‌ബോൾ പ്രേമികളെ ശ്രദ്ധിക്കാനുമിടയായി.. കോരിത്തരിപ്പിച്ച ആ ഫൈനൽ മത്സരത്തിൽ അവരെല്ലാം മെസ്സിക്ക് വേണ്ടി അണിനിരന്നു. ഒരു ലോകകപ്പ് താരമെന്നതിലേക്കുപരി, ഒരു യുഗത്തിന്റെ ക്യാപ്റ്റനായ ആ വ്യക്തിക്ക് അർഹതപ്പെട്ട ഫെയർവെൽ.. അഭിനന്ദനങ്ങൾ മെസ്സി.. ” റൊണാൾഡോ നസാരിയോ ട്വിറ്ററിൽ കുറിച്ചു.
O futebol deste cara joga pra escanteio qualquer rivalidade. Vi muito brasileiro – e gente do mundo inteiro – torcendo pelo Messi nesta final eletrizante. Uma despedida à altura do gênio que, muito além de craque da Copa, capitaneou uma era.
Parabéns, Messi! pic.twitter.com/djwuKJzexa
— Ronaldo Nazário (@Ronaldo) December 18, 2022
ഇഷ്ടപ്പെട്ട ഫുട്‌ബോൾ ടീം മറ്റൊന്നാണെങ്കിൽ പോലും ഫൈനൽ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച കോടിക്കണക്കിന് ആരാധകരുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റൊണാൾഡോയുടെ വാക്കുകൾ..
Comments