ആലപ്പുഴ: സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ അഡ്വ. രൺജിത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ സംഘടിപ്പിച്ച ജാഗ്രതാ ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെയും രാഷ്‌ട്രീയ മേലാളൻമാരുടെയും പിന്തുണയോടെയാണ് കേരളത്തിൽ ഒരു ഭീകരസത്വമായി അതിവേഗം പോപ്പുലർ ഫ്രണ്ട് വളർന്നത്. അവർ നടത്തിയ അനേകം അക്രമങ്ങളും കൊലപാതകങ്ങളും കേരള പോലീസ് ഇന്നും അന്വേഷിക്കാതെ തുമ്പും വാലുമില്ലാതെ നമ്മുടെ കോടതികളിൽ കിടക്കുന്നുണ്ട്.
സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല. മാദ്ധ്യമപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചില്ല. മനുഷ്യാവകാശ പ്രവർത്തകരും ഉണ്ടായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഭരിക്കുന്ന സർക്കാരിന്റെയും പ്രധാന പ്രതിപക്ഷ കക്ഷിയുടെയും പിന്തുണയോടെ കേരളത്തിൽ അതിവേഗം വളർന്ന മതഭീകര സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എത്ര വേഗമാണ് ഇവരുടെ അടിവേരുകൾ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ വ്യാപിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു. അന്യമത നിന്ദയും നീചമായ പ്രചാരവേലകളും വംശഹത്യയെക്കുറിച്ചുളള പരസ്യമായ മുന്നറിയിപ്പുകളും ഹാലിളകിക്കൊണ്ടുളള പ്രകടനങ്ങളും മുദ്രാവാക്യം വിളികളും കഴിഞ്ഞ കുറെ വർഷങ്ങളായി നിർബാധം തുടരുകയായിരുന്നു.
കേന്ദ്രസർക്കാർ നിരോധിച്ച ശേഷവും കേരളത്തിൽ പല പേരുകളിലായി അവർ സൈ്വര്യവിഹാരം നടത്തുകയാണ്. പിഎഫ്‌ഐയുടെ രാഷ്‌ട്രീയ സംഘടനയുടെ പേര് പറഞ്ഞും മറ്റ് സഹോദര സംഘടനകളുടെയും മത സംഘടനകളുടെയും പേര് പറഞ്ഞും ഇന്നും കേരളത്തിൽ അവർ വെല്ലുവിളികൾ ഉയർത്തുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണെന്ന പ്രചാരവേലയാണ് നിരന്തരം നടത്തുന്നത്. രാജ്യത്ത് എല്ലായിടത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടിയിട്ടും കേരളത്തിൽ പലയിടത്തും ഓഫീസുകൾ പ്രവർത്തിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
മതഭീകരവാദ സംഘടനകൾക്ക് മുൻപിൽ സംസ്ഥാന സർക്കാർ നിരന്തരം മുട്ടുമടക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നഷ്ടം ഈടാക്കാൻ ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Comments