കൊല്ലം: കായംകുളം കള്ളനോട്ട് കേസ് നിർണായകമായ വഴിത്തിരിവിൽ. ചാരുംമൂട് സൂപ്പർ മാർക്കറ്റിൽ 500 രൂപയുടെ കള്ളനോട്ട് മാറാനെത്തിയ യുവതിയും മുൻ പഞ്ചായത്ത് പ്രസിഡന്ന്റും പിടിയിലായ സംഭവത്തിൽ സിപിഐ പഞ്ചായത്തംഗത്തിന്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിലായി.
കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ പൊലിക്കോട് വാർഡംഗം അംബികയുടെ മകനും സിപിഐ വാളകം ലോക്കൽ കമ്മിറ്റി അംഗവുമായ പാണക്കാട്ട് വീട്ടിൽ ശ്യാം ശശി (29), സീരിയൽ-സിനിമ നടനായ തിരുവനന്തപുരം നേമം കാരയ്‌ക്കാമണ്ഡപം സ്വദേശി ശ്യാം ആറ്റിങ്ങൽ എന്ന ഷമ്നാദ്(40), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ കൊല്ലം ആയൂരിലെ പ്രിന്റിംഗ് പ്രസിൽ ജോലി നോക്കിയിരുന്ന സിപിഐ യുവനേതാവ് ശ്യാം ശശിയാണ് കള്ളനോട്ടുകൾ ഡിസൈൻ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
2020 മുതലാണ് പ്രതികൾ കള്ളനോട്ട് ഇടപാടിന്റെ ഗൂഢാലോചന ആരംഭിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് നോട്ടിന്റെ അളവുകൾ കൂട്ടുപ്രതിയായ ഷമ്നാദിന് സെറ്റ് ചെയ്ത് നൽകിയിരുന്നത് ശ്യാമാണ്. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇവർ അച്ചടിച്ച് ഇറക്കിയിരുന്നുവെന്നാണ് വിവരം. പ്രതിദിനം അയ്യായിരം രൂപ മുതൽ പതിനായിരം രൂപ വരെയാണ് ശ്യാമിന് ഷമ്നാദ് കൂലിയായി നൽകിയിരുന്നത്. ഈസ്റ്റ് കല്ലടയിലുള്ള സിപിഐ നേതാവ് ക്ലീറ്റസാണ് താമരക്കുളം സ്വദേശിനി ലേഖ വഴി നോട്ടുകൾ വിതരണം ചെയ്തിരുന്നത്.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത കള്ളനോട്ട് വിശദ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. നോട്ടുകൾ ഹൈ ക്വാളിറ്റി കറൻസിയാണെന്ന് തെളിഞ്ഞാൽ കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന കുറ്റകൃത്യമാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. കേസിൽ സിപിഐ നേതാവ് ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാർണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
സിപിഐ നേതാക്കൾ ഉൾപ്പെട്ട കേസ് മറച്ചു വെക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ശ്യാം ശശിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയെന്നാണ് സിപിഐ നേതൃത്വം ന്യായീകരിക്കുന്നത്.
Comments