ബ്യൂണസ് അയേഴ്സ്: ലോക കിരീടവുമായി അർജന്റീന ഫുട്ബോൾ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ടീം ജന്മനാട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളും ആരാധകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ മെസിപ്പടക്ക് ഒരുക്കിയത്.
ഫുട്ബോൾ ദൈവം എന്ന വിശേഷണമുള്ള ഡീഗോ മറഡോണയുടെ കൈകളിലേറി 1986ൽ അർജന്റീനയിൽ എത്തിയ ലോകകപ്പ്, മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ദൈവപുത്രന്റെ കൈകളിലേറി വീണ്ടും നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് അർജന്റീനിയൻ ജനത. ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം എന്ന് സ്പാനിഷ് ഭാഷയിൽ രേഖപ്പെടുത്തിയിരുന്ന വിമാനത്തിലാണ് മെസിയും സംഘവും അർജന്റീനയുടെ മണ്ണിൽ കാലുകുത്തിയത്.
ലോകകിരീടവുമായി അർജന്റീന ടീം തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനെ വലം വെക്കും. നീലപ്പതാകകൾ വീശിയും നീലക്കുപ്പായങ്ങൾ ധരിച്ചും, ലോകകിരീടം നേടിയ സ്വന്തം ടീമിനെ ഒരുനോക്ക് കാണാൻ തെരുവിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയിരിക്കുന്നത്.
ഫുട്ബോൾ ആവേശം അതിന്റെ മൂർദ്ധന്യത്തിലെത്തിയ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം നേടിയത്. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിലും അധിക സമയത്ത് 3-3 എന്ന സ്കോറിലും തുല്യത പാലിച്ച ശേഷമായിരുന്നു ഇരു ടീമുകളും ഷൂട്ടൗട്ടിലേക്ക് കടന്നത്.
Comments