ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വീകരിച്ച ശേഷം അർജന്റീനിയൻ താരം എമിലിയാനോ മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ച സംഭവം വിവാദമായിരുന്നു. സംഭവത്തിൽ മാർട്ടിനെസിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിരുവിട്ട പെരുമാറ്റത്തിന് മാർട്ടിനെസിൽ നിന്നും പിഴ ഈടാക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ, സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാർട്ടിനെസ്.
സമ്മാനമായി ലഭിച്ച സ്വർണ്ണ ഗ്ലൗ കാലുകൾക്കിടയിൽ തിരുകിയായിരുന്നു മാർട്ടിനെസ് ഫോട്ടോക്ക് പോസ് ചെയ്തത്. മത്സരത്തിലുടനീളം ഫ്രെഞ്ച് കളിക്കാരും കാണികളും തനിക്കെതിരെ അസഭ്യവർഷം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇതെന്നാണ് എമിലിയാനോ മാർട്ടിനെസ് വിശദീകരിക്കുന്നത്. അഭിമാനം വ്രണപ്പെട്ടത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും മാർട്ടിനെസ് പറയുന്നു. എന്നാൽ, താരത്തിന്റെ വിശദീകരണം ഫിഫ എങ്ങനെ പരിഗണിക്കും എന്നത് കണ്ടറിയേണ്ടതാണ്. മാർട്ടിനെസിനെതിരെ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുകയാണ്.
മത്സരത്തിൽ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. മത്സരം കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതിയ ഘട്ടത്തിലാണ് അവർ തിരിച്ചു വന്നത്. വളരെ സങ്കീർണ്ണമായ മത്സരമായിരുന്നു. അവസാന നിമിഷം കിംഗ്സ്ലി കോമാന്റെ കിക്ക് കാലുകൊണ്ട് തട്ടിയകറ്റാൻ പറ്റിയത് ഭാഗ്യം കൊണ്ടാണെന്നും എമിലിയാനോ പറഞ്ഞു. ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടുന്ന ആദ്യ അർജന്റീനിയൻ താരമാണ് എമിലിയാനോ.
അതേസമയം, ലോക കിരീടവുമായി അർജന്റീന ഫുട്ബോൾ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ടീം ജന്മനാട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളും ആരാധകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ മെസിപ്പടക്ക് ഒരുക്കിയത്.
Comments