കശ്മീർ ഫയൽസ് എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ കശ്മീർ ഫയൽസിനെ ‘മാലിന്യം’ എന്ന് പരിഹസിച്ചതിന് പിന്നാലെയാണ് ബോളിവുഡിലെ ഗൂഢശക്തികൾക്കെതിരെ ശക്തമായ ഭാഷയിൽ വിവേക് അഗ്നിഹോത്രി വിമർശനവുമായി രംഗത്ത് വന്നത്. ബോളിവുഡിലെ താരങ്ങളെ എല്ലാം പ്രശസ്തരാക്കിയത് ഹിന്ദുക്കളാണെന്നും, എന്നാൽ ഹിന്ദുക്കളോട് ബോളിവുഡിന് യാതൊരു തരത്തിലുമുള്ള സഹാനുഭൂതിയുമില്ല എന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീർ ഫയൽസിനെതിരെ നടക്കുന്ന സെലക്ടീവ് പ്രതികരണങ്ങൾ ഒരു വിഭാഗം അവസാനിപ്പിച്ചാൽ പത്താനെതിരെയുള്ള പ്രശ്നങ്ങളും താനെ അവസാനിക്കുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
‘വിവേക് അഗ്നിഹോത്രിയെ ട്രോളുന്നതും കശ്മീർ ഫയൽസിനെ മോശമാക്കാൻ ശ്രമിക്കുന്നതും ശരിയാണോ?. കശ്മീർ ഫയൽസ് പോലുള്ള ചിത്രങ്ങളെ അപമാനിക്കുന്നത് നിർത്തിയാൽ പത്താനെതിരെയുള്ള ട്രോളുകളും മണ്ടൻ വാദങ്ങളും യാന്ത്രികമായി തന്നെ നിൽക്കും. പ്രതികരണങ്ങൾ സെലക്ടീവ് ആയാൽ ഇത്തരം പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞ് വരും. ഷാഹിദ് കപൂറിന്റെ ‘ഉഡ്താ പഞ്ചാബ്’, ദീപിക പദുക്കോണിന്റെ ‘പത്മാവത്’ തുടങ്ങിയ സിനിമകൾക്ക് താൻ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ, ഹിന്ദുക്കളുടെ യഥാർത്ഥ ജീവിതം പറയുമ്പോൾ കശ്മീർ ഫയൽസിനെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ചു വിടുന്നത് ഒട്ടും ശരിയല്ല. കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് ഒരു സിനിമ നിർമ്മിച്ചാൽ തീവ്രവാദികൾക്ക് പ്രകോപനം ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് കശ്മീർ ഫയൽസ്’.
‘കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം മാലിന്യമാണോ?, അല്ല. ഇത് കശ്മീരി ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ല. ഞാൻ ഒരിക്കലും ഇത് പറയാൻ ആഗ്രഹിച്ചില്ല, എന്നാൽ പരുഷമായ സത്യം പറയേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. മുസ്ലീം ഇരകളുടെ സിനിമകൾ നിർമ്മിക്കാൻ ബോളിവുഡിലെ വലിയ ഒരു ശതമാനം ആൾക്കാരുണ്ട്. അവർ ജീവിതകാലം മുഴുവൻ മുസ്ലീങ്ങൾക്ക് വേണ്ടി സിനിമ എടുക്കുന്നു. ഇന്ത്യയിൽ മാത്രമുള്ളതാണ് മുസ്ലീം സോഷ്യൽ എന്ന ചലച്ചിത്ര വിഭാഗം. ഇന്ത്യയിൽ ഹിന്ദു സോഷ്യൽ, ക്രിസ്ത്യൻ സോഷ്യൽ, ജൈൻ സോഷ്യൽ, പാഴ്സി സോഷ്യൽ എന്നിവയൊന്നും വേണ്ടേ?. കശ്മീരിനെ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ കശ്മീരിന്റെ യഥാർത്ഥ കഥ പറഞ്ഞപ്പോൾ കശ്മീരി ഫയൽസിനെതിരെ ആസൂത്രിത ആക്രമണം നടന്നു. ഹിന്ദുക്കളാണ് ബോളിവുഡിലെ താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത്. എന്നാൽ, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് ഒരു സഹാനുഭൂതിയും ഇല്ല’ എന്ന് വിവേക് ആഗ്നിഹോത്രി തുറന്നടിച്ചു.
Comments