ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച വിദേശ സംഘം അറസ്റ്റിൽ. ബ്രസീലിയൻ പൗരന്മാരായ നാല് പേരാണ് അറസ്റ്റിലായത്. ഷഹബാസ്പൂർ ഗ്രാമത്തിലായിരുന്നു സംഭവം.
200 ഓളം പേരെയാണ് ദമ്പതികൾ ഉൾപ്പെട്ട സംഘം മതംമാറ്റാൻ ശ്രമിച്ചത്. ഇതിനായി പ്രദേശവാസികളെ വിളിച്ചു ചേർത്ത് കഴിഞ്ഞ ദിവസം വിദേശ സംഘം പരിപാടി നടത്തിയിരുന്നു. ഇത് അറിഞ്ഞ് പോലീസ് എത്തിയതോടെയായിരുന്നു മതപരിവർത്തന സംഘത്തിന്റെ പദ്ധതികൾ തകർന്നത്.
വിദേശികൾക്കൊപ്പം ഗ്രാമവാസികൾ ഒത്തുകൂടിയ വിവരം പ്രദേശവാസികളിൽ ചിലർ പോലീസിനെ അറിയിച്ചിരുന്നു. ഇതോടെയായിരുന്നു പോലീസ് സ്ഥലത്ത് എത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രദേശവാസികൾ മതംമാറാൻ എത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി.
അതേസമയം വിദേശികൾക്ക് പുറമേ മഹാരാഷ്‌ട്ര സ്വദേശികളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments