തിരുവനന്തപുരം: പൂവാറിൽ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി ജീവനക്കാരന്റെ മർദ്ദനം. അരുമാനൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടികൾക്കൊപ്പം നിന്നുവെന്നതിന്റെ പേരിലായിരുന്നു മർദ്ദനം. സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ സുനിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. വിദ്യാർത്ഥിയുടെ ഷർട്ട് വലിച്ച് കീറിയെന്നും പരാതിയുണ്ട്. ബുധനാഴ്ച രാവിലെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ വച്ചാണ് സംഭവം നടന്നത്.
ഡിപ്പോയിൽ എത്തി സഹപാഠികളായ പെൺകുട്ടികളോട് സംസാരിച്ച് നിൽക്കുകയായിരുന്നു വിദ്യാർത്ഥി. എന്തിനാണ് പെൺകുട്ടികളോട് സംസാരിക്കുന്നതെന്ന് ചോദിച്ച് വിദ്യാർത്ഥിയെ കെഎസ്ആർടിസി ജീവനക്കാർ മുറിയിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയി. അവിടെ വച്ച് മുറി പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഷർട്ട് വലിച്ച് കീറിയെന്നും പരാതിയുണ്ട്.
വിദ്യാർത്ഥിയെ അനാവശ്യമായി മർദ്ദിച്ചുവെന്ന ആരോപണം സഹപാഠികളും ഉന്നയിച്ചു. മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥിയും സഹപാഠികളും പൂവാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വൈകാതെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.
Comments